ചെന്നൈ: ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിൽ പെരിയാർ സർവ്വകലാശാല വൈസ് ചാൻസിലർ അറസ്റ്റിൽ. വൈസ് ചാൻസിലർ ഡോ. ആർ ജഗന്നാഥനാണ് അറസ്റ്റിലായത്. സർവ്വകലാശാല പെരിയാർ യൂണിവേഴ്സിറ്റി എംപ്ലോയിസ് യൂണിയന്റെ (പിയുഇയു) നിയമോപദേശകനായ ഐ ഇളങ്കോവനും സേലം സിറ്റി പോലീസ് കമ്മീഷണർ ബി വിജയകുമാരിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
അനുമതിയില്ലാതെ ജഗന്നാഥനും രജിസ്ട്രാറും ചേർന്ന് വകമാറ്റിയ പണം ഉപയോഗിച്ച് ഒരു സ്വകാര്യ കമ്പനിയും ആരംഭിച്ചിരുന്നു. പൂട്ടാർ ഫൗണ്ടേഷൻ എന്ന പേരിലായിരുന്നു ഇവർ കമ്പനി ആരംഭിച്ചത്. ഇത് പ്രവർത്തിക്കുന്നത് സർവ്വകലാശാലയ്ക്കുള്ളിൽ തന്നെയാണ്. പിന്നീട് സർവ്വകലാശാലയിലെ മറ്റ് ചില ഉദ്യോഗസ്ഥരോടും കമ്പനിയിൽ ചേർന്ന് പ്രവർത്തിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പ്രതികൾ പണം തട്ടിയ വിവരം പുറത്തറിഞ്ഞത്.
പൂട്ടാർ ഫൗണ്ടേഷൻ കമ്പനിയിൽ ഇരുവരും ചേർന്ന് വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇൗ സംഭവത്തിൽ പ്രതിഷേധിച്ച് സർവ്വകലാശാലയിലെ മറ്റ് ജീവനക്കാർ രംഗത്തെത്തിയിരുന്നു. തുടർന്ന് ഇന്നലെ സർവ്വകലാശാലിൽ എത്തിയ പോലീസ് ഇരുവരെയും ചോദ്യം ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു ജഗന്നാഥനെ അറസ്റ്റ് ചെയ്തത്.