ലക്നൗ: മദ്യമാഫിയയ്ക്കെതിരെ നടപടി ശക്തമാക്കി യുപി സർക്കാർ. കഴിഞ്ഞ ദിവസം കൗശാമ്പി ജില്ലയിൽ മദ്യമാഫിയയുടെ സ്വത്തുവകകൾ യുപി പോലീസ് കണ്ടുകെട്ടി. അബ്കാരി കേസിൽ പ്രതിയായ അച്ഛനും മകനും ഉൾപ്പെടെ മൂന്ന് ക്രിമിനലുകളുടെ ലക്ഷകണക്കിന് രൂപ വിലവരുന്ന സ്ഥാവര ജംഗമവസ്തുക്കളാണ് പിടിച്ചെടുത്തത്.
സെയ്നി കോട്വാലി പ്രദേശത്തെ മദ്യമാഫിയയെ നിയന്ത്രിച്ചിരുന്നത് ഹേംരാജും മകൻ വിവേക് പ്രതാപുമായിരുന്നു. ഇവർ കൂട്ടാളിയായ ധരം പാസിയുമായി ചേർന്നാണ് അനധികൃതമായി മദ്യം ഉണ്ടാക്കി വിൽപ്പന നടത്തിയത്. സെയ്നി കോട്വാലി പോലീസ് ഇവർക്കെതിരെ 1986ലെ ആന്റി സോഷ്യൽ ആക്ട്, ഗുണ്ടാ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പ്രതികൾ അനധികൃത മദ്യം വ്യാപാരത്തിലൂടെ സമ്പാദിച്ച പണം കൊണ്ട് ധൂമൈ ഗ്രാമത്തിൽ വാങ്ങിയ ഭൂമിയും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. 10 ലക്ഷം രൂപയാണ് ഭൂമിയുടെ മതിപ്പ് വില. ഹേംരാജിന്റെയും കൂട്ടാളികളുടേയും ഭൂമി, കാർ, ട്രാക്ടർ, ഇരുചക്രവാഹനം എന്നിവ ഉൾപ്പെടെ അനധികൃത സ്വത്തുക്കൾ ഗുണ്ടാ നിയമപ്രകാരം കണ്ടുകെട്ടിയതായി ഡിഎസ്പി അവധേഷ് കുമാർ വിശ്വകർമ വ്യക്തമാക്കി.