യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംനേടിയ കേരളത്തിന്റെ മൂന്നാമത്തെ ക്ഷേത്രമെന്ന ഖ്യാതി കർണികാര മണ്ഡപത്തിന് ലഭിച്ചതിന് പിന്നിൽ ഒരുപിടി കാരണങ്ങളുണ്ട്. വൈവിധ്യങ്ങളേറെയുള്ള ക്ഷേത്രമണ്ഡപം കേരള തച്ചുശാസ്ത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്നു. കോഴിക്കോട് കരിവണ്ണൂർ കുന്ദമംഗലം ക്ഷേത്രത്തിന്റെ ഭാഗമാണ് കർണികാര മണ്ഡപം.

തച്ചുശാസ്ത്ര പ്രകാരം 16 തൂണുകൾ കൊണ്ട് നിർമ്മിച്ച കർണികാര മണ്ഡപത്തിന് 400 വർഷത്തിലേറെ പഴക്കമുണ്ട്. നിരവധി സവിശേഷതകൾ നിറഞ്ഞതാണ് കുന്ദമംഗലം ക്ഷേത്രത്തിലെ കർണികാര നമസ്കാര മണ്ഡപം. ദാരുവിൽ തീർത്ത16 കൽമണ്ഡപങ്ങൾ. ഇതിന്റെ കാലുകൾ തറയിൽ ഉറപ്പിച്ച് നിർത്തിയിട്ടില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത.

ആയിര വർഷത്തോളം പഴക്കമുള്ളതാണ് കുന്ദമംഗലം ക്ഷേത്രം. ക്ഷേത്രത്തിലെ പ്രധാന ആകർഷണമാണ് കർണികാര മണ്ഡപം. വർഷങ്ങൾ പഴക്കമുള്ള കർണികാരമണ്ഡപത്തെ നവീകരിച്ചതാണ് ഇന്ന് കാണുന്ന മണ്ഡപം. ചെങ്കല്ല് കൊണ്ടാണ് നിലം പണിതിരിക്കുന്നത്. മാവിലയും കുമ്മായവും ഇടിച്ച് കലർത്തിയതിൽ മണൽ ചേർത്ത് കുഴമ്പ് രൂപത്തിലാക്കിയ മിശ്രിതമാണ് സിമന്റിന് പകരം ഉപയോഗിച്ചിരിക്കുന്നത്.12 ചെറിയ തൂണുകളും അതിന്റെ മദ്ധ്യ ഭാഗത്തായി നാല് വലിയ തൂണുകളുമുണ്ട്. ഒരു പൂവിന്റെ ദളങ്ങളുടെ മാതൃകയിലാണ് മണ്ഡപത്തിന്റെ രൂപകൽപ്പന. ഈ ദളങ്ങൾക്ക് നടുവിലെന്നപോലെ മണ്ഡപത്തിന് മദ്ധ്യ ഭാഗത്താണ് ക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും മറ്റും നടക്കുന്നത്.

താന്ത്രികവും അനുഷ്ഠാനപ്രദവുമായ ചടങ്ങുകളും ഇവിടെ നടത്തുന്നുണ്ട്. ശ്രീകോവിലിന് മുൻ വശത്തായി ഒരു ചതുരംഗക്കളമുണ്ട്. സാധാരണ ക്ഷേത്രങ്ങളിൽ കാണാത്ത പ്രത്യേകതയാണിത്. മരം, കുമ്മായം, ആയുർവേദ എണ്ണകൾ എന്നിവ ഉപയോഗിച്ച് അളവിലോ തൂണിന്റെ എണ്ണത്തിലോ മാറ്റമില്ലാതെ രണ്ടരമാസം കൊണ്ടാണ് കർണികാര മണ്ഡപം പുനഃനിർമ്മിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള മണ്ഡപം പൈതൃകം ചോരാതെ തച്ചുശാസ്ത്ര പ്രകാരം പുനഃനിർമ്മിച്ചതോടെയാണ് യുനെസ്കോയുടെ അംഗീകാരം തേടിയെത്തിയത്.















