കാൻഗ്ര: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ക്ഷണം ലഭിച്ചവർ തീർച്ചയായും പങ്കെടുക്കണമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. വർഷങ്ങളായി രാജ്യത്തെ ജനങ്ങൾ കാത്തിരുന്ന നിമിഷമാണിത്. രാമക്ഷേത്രമെന്ന സ്വപ്‌നം പൂർത്തിയാകുന്ന ദിവസം പ്രത്യേക ക്ഷണിതാക്കൾ എല്ലാവരും ചടങ്ങിന്റെ ഭാഗമാകണമെന്നാണ് തന്റെ ആഗ്രഹമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വിഗ്രഹ പ്രതിഷ്ഠയ്‌ക്ക് ശേഷം അയോദ്ധ്യയിലെത്തുന്നവർക്ക് ബുദ്ധിമുട്ടുകൾ കൂടാതെ ദർശനം നടത്തുന്നതിനായുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ പാരമ്പര്യങ്ങളിൽ നിന്നുമുള്ള ആദരണീയരായ സന്യാസിശ്രേഷ്ഠന്മാർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. ഇത്തരത്തിൽ 7000-ൽ അധികം വിശിഷ്ഠ വ്യക്തികളെയാണ് അയോദ്ധ്യയിലെ പ്രതിഷ്ഠാ ചടങ്ങിനായി ട്രസ്റ്റ് ക്ഷണിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളും പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും. വിഗ്രഹ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായുള്ള വൈദിക ചടങ്ങുകൾ അയോദ്ധ്യയിൽ ജനുവരി 16ന് ആരംഭിക്കും. അയോദ്ധ്യയിലെ ജനങ്ങൾ ജനുവരി 14 മുതൽ ജനുവരി 22 വരെ അമൃത് മഹോത്സവ് ആഘോഷിക്കും. കൂടാതെ ആയിരക്കണക്കിന് ആളുകൾക്ക് സൗജന്യ ഭക്ഷണം നൽകുന്ന 1008 ഹുണ്ടി മഹാ യാഗവും അയോദ്ധ്യയിൽ സംഘടിപ്പിക്കും.