ബെംഗളൂരു: യുവാക്കളെ ഭീകരവാദത്തിന് റിക്രൂട്ട് ചെയ്ത കേസിൽ രണ്ട് അൽഖ്വയ്ദ ഭീകരർക്ക് തടവ് ശിക്ഷ വിധിച്ച് ബെംഗളൂരു എൻഐഎ കോടതി. അഫ്ഗാനിസ്ഥാനിലെ ഖൊറാസാൻ പ്രവിശ്യയിലേക്ക് യുവാക്കളെ ഭീകരവാദത്തിന് പരിശീലനത്തിന് അയക്കാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന കേസിലാണ് ശിക്ഷാ വിധി. അസം സ്വദേശി അക്തർ ഹുസൈൻ ലാസ്കർ, ബംഗാൾ സ്വദേശി അബ്ദുൾ അലീം മൊണ്ടൽ എന്നിവർക്കാണ് 7 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.
2022 ഓഗസ്റ്റ് 30 ന് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഭീകരർക്ക് 7 വർഷം തടവും 51,000 രൂപയും പിഴയുമാണ് ചുമത്തിയിരിക്കുന്നത്. എൻഐഎ അന്വേഷണത്തിൽ ഇരുവരും കുറ്റക്കാരാണെന്ന് തെളിഞ്ഞിരുന്നു. രാജ്യത്ത് നിരോധിത സംഘടനയായ അൽഖ്വയ്ദയ്ക്ക് വേണ്ടി ഇരുവരും പ്രവർത്തിച്ചു. ഇന്റർനെറ്റിലൂടെ റിക്രൂട്ടമെന്റും ചെയ്തെന്ന് തെളിഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഖൊറാസാൻ പ്രവിശ്യയിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയെന്നും അവിടെ പരിശീലനം തേടാനും ശ്രമിച്ചെന്നും ഇരുവരും മൊഴി നൽകി.