കണ്ണൂർ: അയ്യൻകുന്ന് ഞെട്ടികത്തോട്ടിൽ തണ്ടർബോൾട്ടുമായി നടന്ന ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടതായി പോസ്റ്റർ. പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റിയുടെ പേരിൽ തിരുനെല്ലിയിൽ പതിച്ച പോസ്റ്ററിലാണ് ഇക്കാര്യം പറയുന്നത്. നവംബർ 13 ന് രാവിലെ 10 മണിക്ക് നടന്ന ഏറ്റുമുട്ടലിലാണ് മരണം സംഭവിച്ചതെന്നാണ് സൂചന. കവിത എന്ന ലക്ഷ്മിയാണ് കൊല്ലപ്പെട്ടതെന്നും ഇതിന് പകരം വീട്ടുമെന്നും ഭീകരർ പോസ്റ്ററിലൂടെ മുന്നറിയിപ്പ് നൽകുന്നു.
കൊല്ലപ്പെട്ട വിവരം പോലീസ് ഇതുവരെയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇക്കഴിഞ്ഞ സെപ്റ്റംബർ 24-ന് തലപ്പുഴയിലെ വനവികസന കോർപ്പറേഷൻ തകർത്തത് മുതലാണ് പശ്ചിമഘട്ട മേഖലയിലുള്ള കമ്യൂണിസ്റ്റ് ഭീകരരുടെ അക്രമങ്ങൾ വർദ്ധിച്ച് തുടങ്ങിയത്. നവംബർ 7-ന് ചപ്പാരം കോളനിയിൽ വച്ച് കമ്യൂണിസ്റ്റ് ഭീകരർ അക്രമം അഴിച്ചുവിടുകയും ഇതിൽ രണ്ട് പേരെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.
ഇതിന് തൊട്ട് പിന്നാലെയാണ് കണ്ണൂർ അയ്യൻകുന്ന് ഞെട്ടികത്തോട്ടിലെ വനമേഖലയിൽ നവംബർ 13 ന് തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടൽ നടന്നത്. അടുത്ത ദിവസമാണ് വനമേഖലയിൽ നിന്നും തോക്ക് പിടിച്ചെടുത്തതായും ചിലർക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചത്. ഈ ഏറ്റുമുട്ടലിൽ പരിക്കേറ്റ കമ്യൂണിസ്റ്റ് ഭീകരനാകും കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന വിവരവും ഇതുവരെയും പുറത്തുവന്നിട്ടില്ല.