ന്യൂഡൽഹി: മനുഷ്യക്കടത്ത് റാക്കറ്റുമായി ബന്ധമുള്ള നാല് എയർ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരും യാത്രക്കാരനും അറസ്റ്റിൽ. യുകെ വിമാനത്താവളത്തിലേക്ക് പോകാനെത്തിയ യാത്രക്കാരനാണ് ഡൽഹി എയർപോർട്ടിൽ വച്ച് പിടിയിലായത്. സംഘത്തിന്റെ സംശയാസ്പദമായ ഇടപെടലുകളെ തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്.
യുകെയിലേക്ക് വിമാനയാത്രയ്‌ക്കെത്തിയ ദിൽജോത് സിംഗ് എന്നയാളുടെ രേഖകളിൽ നിന്നാണ് സംശയത്തിന് തുടക്കം. പ്രാഥമിക ഘട്ടത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് രേഖകൾ സംബന്ധിച്ച് സംശയമുണ്ടായി. തുടർന്ന് ബോർഡിംഗ് നിരസിക്കുകയും എയർലൈൻ ഉദ്യോഗസ്ഥരോട് ഇയാളുടെ കാര്യത്തിൽ കൂടുതൽ വ്യക്തത ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ എയർലൈൻ ജീവനക്കാരിൽ നിന്നും സഹായം തേടുന്നതിന് പകരം എയർ ഇന്ത്യ ജീവനക്കാരെ ഇയാൾ സമീപിച്ചതോടെയാണ് കൃത്യത്തിന്റെ ചുരുളഴിയുന്നത്.
സിഐഎസ്എഫ് ഉദ്യോഗസ്ഥർ സംഭവവുമായി ബന്ധപ്പെട്ട് സൂക്ഷ്മപരിശോധന നടത്തി. എയർപോർട്ട് അതോറിറ്റിയുടെ സഹായത്തോടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. ഇതിൽനിന്നും ക്രൂ ചെക്ക് ഇൻ കൗണ്ടറിലെ ജീവനക്കാർ അനധികൃതമായി ബോർഡിംഗ് പ്രക്രിയ പൂർത്തിയാക്കിയത് കണ്ടെത്തി. തുടർന്ന് ദിൽജോത് സിംഗിന് പുറമെ രോഹൻ വർമ, മുഹമ്മദ് ജഹാംഗീർ, യാഷ്, അക്ഷയ് നാരംഗ് എന്നീ ഉദ്യോഗസ്ഥരെ കൂടി പിടികൂടുകയായിരുന്നു. സിഐഎസ്എഫ് പ്രതികളെ ഡൽഹി പോലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.