ലക്നൗ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനായി അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി സംസ്ഥാനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശ പ്രകാരം പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണം നൽകുന്നതിനായി നിരവധി കലാ പരിപാടികളാണ് സാംസ്കാരിക വകുപ്പ് ഒരുക്കിയിരിക്കുന്നത്.
അയോദ്ധ്യ വിമാനത്താവളം മുതൽ ധർമപഥ്, രാംപഥ് റെയിൽവേ സ്റ്റേഷൻ വരെ 40 -ഓളം വേദികളിലായി 1400-ലധികം കലാകാരന്മാരുടെ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കും. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ രാമജന്മ ഭൂമിയിൽ വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.
40 വേദികളിലായി നിരവധി കലാപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. മഥുരയുടെ പ്രശസ്തമായ മയൂർ നൃത്തം നിരവധി വേദികളിൽ അവതരിപ്പിക്കും. സുൽത്താൻപൂരിലെ നാടോടി നൃത്തം, ഗൊരഖ്പൂർ കലാകാരന്മാരുടെ വാന്താംഗിയ നൃത്തം, ഝാൻസിയിൽ നിന്നും ‘റായി’ നൃത്തം എന്നിവ വേദികളെ അലങ്കരിക്കും.
ഉത്തർപ്രദേശിലെ വിവിധ ജനപ്രിയ നൃത്തങ്ങൾക്കൊപ്പം രാജസ്ഥാനിൽ നിന്നുള്ള മംമ്ത’ചക്രി’ നൃത്തവും മദ്ധ്യപ്രദേശിൽ നിന്നുള്ള ‘ബരേദി’ നൃത്തവും അവതരിപ്പിക്കും. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സംസ്ഥാന സാംസ്കാരിക വകുപ്പ് അറിയിച്ചു.