ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അയോദ്ധ്യാ സന്ദർശനത്തിന് മുന്നോടിയായി സംസ്ഥാനത്ത് കർശന സുരക്ഷയൊരുക്കി യുപി സർക്കാർ. സുരക്ഷയുടെ ഭാഗമായി അയോദ്ധ്യയിലെ എല്ലാ ഭാഗങ്ങളിലും ഡ്രോണുകൾ ഉപയോഗിച്ച് പരിശോധന നടത്തുമെന്ന് സർക്കാർ അറിയിച്ചു.
മൂന്ന് ഡിഐജിമാർ, 17 എസ്പിമാർ, 40 എഎസ്പിമാർ, 82 ഡിഎസ്പിമാർ, 90 ഇൻസ്പെക്ടർമാർ, 1000-ത്തിലധികം കോൺസ്റ്റബിൾമാർ, നാല് പ്രത്യേക സായുധസേനാ കമ്പനികൾ എന്നിവരെയാണ് സുരക്ഷയൊരുക്കുന്നതിന് നിയോഗിച്ചിരിക്കുന്നത്.
അയോദ്ധ്യയിലെ നവീകരിച്ച റെയിൽവേ സ്റ്റേഷനും പുതിയ വിമാനത്താവളവും ഉദ്ഘാടനം ചെയ്യുന്നതിനായി നാളെയാണ് പ്രധാനമന്ത്രി അയോദ്ധ്യയിലെത്തുന്നത്. വിമാനത്താവളത്തിന് സമീപം സംഘടിപ്പിക്കുന്ന പൊതുറാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. അമൃത് ഭാരത് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്ത ശേഷമായിരിക്കും പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്യുക.
ജില്ലയിലെയും സമീപ ജില്ലകളിലെയും 1.5 മുതൽ രണ്ട് ലക്ഷം വരെ ജനങ്ങൾ പൊതുയോഗത്തിൽ പങ്കെടുക്കും. ഇതിനായി അയോദ്ധ്യയെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട എല്ലാ റോഡുകളിലും പാർക്കിംഗ് സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. പരിപാടി നടക്കുന്ന സ്ഥലത്ത് മികച്ച സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കും. സുരക്ഷയ്ക്കായി വ്യോമ നിരീക്ഷണവും മഫ്തി പോലീസിനെയും പ്രദേശത്ത് വിന്യസിക്കും.