കാഠ്മണ്ഡു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നേപ്പാൾ മുൻ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സന്ദീപ് ലാമിച്ചനെ കുറ്റക്കാരനെന്ന് വിധിച്ച് കാഠ്മണ്ഡു ജില്ലാ കോടതി. ജഡ്ജി ശിശിർ രാജ് ധക്കലിന്റെ സിംഗിൾ ബെഞ്ചാണ് താരം കുറ്റക്കാരനാണെന്ന് വിധിച്ചത്. അടുത്ത ദിവസം താരത്തിനുള്ള ശിക്ഷ വിധിക്കുമെന്നും കോടതി അറിയിച്ചു. 2022 ഓഗസ്റ്റിലാണ് ഹോട്ടൽ മുറിയിൽ വച്ച് താരം തന്നെ ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി 17 വയസുകാരി രംഗത്തെത്തിയത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഡൽഹി ക്യാപിറ്റൽസിനായി കളിച്ചിട്ടുള്ള ലാമിച്ചാനെ 2023 ജനുവരി 12 മുതൽ ഈ കേസിൽ ജാമ്യത്തിൽ തുടരുകയാണ്. ജാമ്യത്തിനായി താരം കോടതിയിൽ 20 ലക്ഷം രൂപ കെട്ടിവച്ചിരുന്നു.
2022 സെപ്റ്റംബർ 6 ന് കരീബിയൻ പ്രീമിയറിൽ കളിക്കുന്നതിനിടെയാണ് താരത്തിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ലീഗിന് ശേഷം ഒക്ടോബർ 6 ന് നേപ്പാളിൽ മടങ്ങിയെത്തിയ താരത്തെ ത്രിഭുവൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.