മുംബൈ: പുതുവത്സരത്തെ വരവേൽക്കുന്നതിനായി മുംബൈ നഗരം ഒരുങ്ങുകയാണ്. ആഘോഷങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായും ക്രമസമാധാനം നിലനിർത്തുന്നതിനുമായും 15,000-ത്തിലധികം പോലീസുകാരെ നഗരത്തിൽ വിന്യസിക്കും. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും നല്ല രീതിയിൽ ആഘോഷങ്ങൾ നടത്താനുമാണ് ഈ നീക്കം. സ്റ്റേറ്റ് റിസർവ് പോലീസ് ഫോഴ്സ് (എസ്ആർപിഎഫ്), ക്വിക്ക് റെസ്പോൺസ് ടീമുകൾ (ക്യുആർടി) എന്നിവരുൾപ്പെടെയുള്ള പോലീസുകാരെ മുംബൈയിൽ വിന്യസിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഗേറ്റ്വേ ഓഫ് ഇന്ത്യ, മറൈൻ ഡ്രൈവ്, ദാദർ, ബാന്ദ്ര ബാൻഡ്സ്റ്റാൻഡ്, ജുഹു, മാഡ്, മാർവ് ബീച്ചുകളിലും കൂടാതെ ഡിസംബർ 31-ന് പുതുവത്സരാഘോഷം നടക്കുന്ന മറ്റു സ്ഥലങ്ങളിലുമാണ് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുക. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 22 ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർ, 45 അസിസ്റ്റന്റ് കമ്മീഷണർമാർ, 2,051 ഓഫീസർമാർ, 11,500 കോൺസ്റ്റബിൾമാർ എന്നിവർ വിവിധ സ്ഥലങ്ങളിലായി നിലയുറപ്പിക്കും.
ലോക്കൽ പോലീസിന് പുറമേ, എസ്ആർപിഎഫ്, ക്യുആർടികൾ, കലാപ നിയന്ത്രണ പോലീസ് (ആർസിപി), ഹോം ഗാർഡുകൾ എന്നിവരും അണിനിരക്കും. പുതുവത്സരത്തോടനുബന്ധിച്ച് ക്രമസമാധാന നില നിലനിർത്താൻ മുംബൈ പോലീസ് ജാഗ്രതയിൽ ആണെന്നും പ്രധാന റോഡുകളിലും സ്ഥലങ്ങളിലും ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.