തിരുവനന്തപുരം: തിരുവല്ലത്ത് ഷഹാന എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് നൗഫലിനെതിരെ ഗാർഹിക പീഡന വകുപ്പുകൾ ചുമത്തി കേസെടുത്ത് പോലീസ്. നൗഫൽ ഉപയോഗിച്ചിരുന്ന ഫോണും കാറും അന്വേഷണ സംഘം പിടിച്ചെടുത്തു. യുവതിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് 23 കാരിയായ ഷഹാനയുടെ മരണത്തിൽ ഭർത്താവിനെ പ്രതി ചേർത്തിരിക്കുന്നത്.
ഷഹാനയുടെ മരണത്തിന് പിന്നാലെ ഭർതൃവീട്ടുകാർക്കെതിരെ യുവതിയുടെ കുടുംബാംഗങ്ങൾ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഷഹാനയെ ഭർതൃമാതാവ് ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായാണ് ആരോപണം. ഷഹാനയുടെ മുഖത്ത് പരിക്കുകൾ പറ്റിയതിന്റെ ചിത്രങ്ങളും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.
മൂന്ന് വർഷം മുൻപായിരുന്നു ഷഹാനയുടെയും നൗഫലിന്റെയും വിവാഹം. ഇവർക്ക് ഒന്നര വയസുള്ള കുഞ്ഞുണ്ട്. കഴിഞ്ഞ ഡിസംബർ 26 ന് വൈകീട്ടാണ് ഷഹാന ജീവനൊടുക്കിയത്. ഭർതൃമാതാവിന്റെ നിരന്തര പീഡനങ്ങൾ കാരണം കഴിഞ്ഞ കുറച്ചു മാസങ്ങളായി യുവതി സ്വന്തം വീട്ടിലായിരുന്നു. എന്നാൽ ഭർതൃവീട്ടിൽ നടന്ന ചടങ്ങിൽ യുവതി പങ്കെടുക്കാതിരുന്നതോടെ ഒന്നര വയസുള്ള കുഞ്ഞിനെ ഭർത്താവ് ബലമായി എടുത്തുകൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്.