ഭോപ്പാൽ: മദ്ധ്യപ്രദേശ് മന്ത്രിമാർക്ക് വകുപ്പുകൾ വീതിച്ചുനൽകി മുഖ്യമന്ത്രി മോഹൻ യാദവ്. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചപ്പോൾ, ധനവകുപ്പ് നൽകിയത് ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ദയ്‌ക്കായിരുന്നു. പൊതുജനാരോഗ്യ വകുപ്പ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ലയ്‌ക്കും കൈമാറി. മുഖ്യമന്ത്രിയടക്കം 31 മന്ത്രിമാരാണ് സഭയിലുള്ളത്. പരമാവധി 35 മന്ത്രിമാരെ ഉൾക്കൊള്ളാൻ മദ്ധ്യപ്രദേശ് മന്ത്രിസഭയ്‌ക്കാകും.
ജനറൽ അഡ്മിനിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റ് (ജിഎഡി), പബ്ലിക് റിലേഷൻസ്, ജയിൽ, ഖനനം, വ്യോമയാനം, ഇൻഡസ്ട്രിയൽ പോളിസികൾ, ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ എന്നിവയടക്കം മറ്റ് മന്ത്രിമാർക്ക് കൈമാറിയിട്ടില്ലാത്ത എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി തന്നെയാകും. ധനവകുപ്പ് കൂടാതെ വാണിജ്യ നികുതി വകുപ്പും ഉപമുഖ്യമന്ത്രി ദേവ്ദയ്‌ക്ക് നൽകിയിട്ടുണ്ട്. ചൗഹാൻ സർക്കാരിലെ ധനമന്ത്രിയും ദേവ്ദ തന്നെയായിരുന്നു. പൊതുജനാരോഗ്യത്തിനൊപ്പം മെഡിക്കൽ എഡുക്കേഷൻ വകുപ്പിന്റെ ചുമതലയും ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ലയ്‌ക്കാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി വീണ്ടും അധികാരമുറപ്പിച്ച ബിജെപി പുതുമുഖമായ മോഹൻ യാദവിന് മുഖ്യമന്ത്രി സ്ഥാനം നൽകാൻ തീരുമാനിച്ചത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ശിവരാജ് സിംഗ് ചൗഹാന് ശേഷം മുഖ്യമന്ത്രി കസേരയിലെത്തിയ അദ്ദേഹം മുൻ സർക്കാർ നടപ്പിലാക്കിയ എല്ലാ ക്ഷേമപദ്ധതികളും തുടരുമെന്ന് അറിയിച്ചിരുന്നു. ചൗഹാൻ സർക്കാരിന്റെ പദ്ധതികളിൽ ഏറ്റവും ജനപ്രീതി ലഭിച്ച ഒന്നായിരുന്നു ലാഡ്‌ലി ബെഹ്ന യോജന. ഇത് മോഹൻ യാദവ് സർക്കാരിലും തുടരുമോയെന്ന ചോദ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്.