കോഴിക്കോട്: സ്വവർഗാനുരാഗികൾ വൃത്തികെട്ടവരാണെന്ന് സമസ്ത നേതാവ് അബ്ദുൾ സമദ് പൂക്കോട്ടൂർ. കോഴിക്കോട് നടക്കുന്ന മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിനിടയിലാണ് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിയുടെ പരാമർശം. എൽജിബിടി ലോകം തള്ളിക്കളഞ്ഞതാണ്. എന്നിട്ടും എൻഎസ്എസ് ക്യാമ്പിൽ സ്വവർഗരതി പഠിപ്പിക്കുന്നു. ഇത് പഠിപ്പിക്കുന്നവർക്ക് നാണം എന്നുപറയുന്ന ഒന്നില്ല. എൽജിബിടി സംസ്‌കാരം കാണുന്ന മുസ്ലീം പെൺകുട്ടികൾക്ക് മതബോധം കുറയുമെന്നും അന്യമതസ്ഥർക്കൊപ്പം അവർ ഇറങ്ങിപ്പോകുമെന്നും എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി പറഞ്ഞു.
മദ്രസാ പഠനത്തിന് എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നു. ഉപരിപഠനത്തിനുള്ള അവസരങ്ങൾ മദ്രസകളിൽ ഒരുക്കുന്നില്ല. അതിനാൽ പെൺകുട്ടികൾ മദ്രസയിലേക്ക് എത്തുന്നത് കുറവാണ്. എൽജിബിടി സംസ്‌കാരം കണ്ടുകൊണ്ടാണ് കുട്ടികൾ വളരുന്നത്. ഇതുകാണുന്ന മുസ്ലീം പെൺകുട്ടികൾക്ക് മതബോധവും നാണവും കുറയുകയാണ്. ഇവർ മറ്റ് മതസ്ഥരോടൊപ്പം ഇറങ്ങിപ്പോയാൽ ബഹളം വച്ചിട്ട് കാര്യമില്ല. അതിനാൽ പെൺകുട്ടികൾക്കിടയിൽ മതബോധം സൃഷ്ടിക്കാനുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളണം. മതപഠനത്തിനായുള്ള ഉപരിപഠന സാധ്യതകൾ വർദ്ധിപ്പിക്കണം.
പെൺകുട്ടികൾ അവർക്കിഷ്ടമുള്ളവരുടെ കൂടെ ഇറങ്ങിപ്പോകുന്നതിന്റെ മൂലകാരണം മതബോധമില്ലാത്തതാണ്. ഇതൊരു സാമൂഹ്യ ദുരന്തമാണ്. ഇതിനെതിരെ മദ്രസാ മാനേജ്‌മെന്റിന് എന്തുചെയ്യാൻ സാധിക്കുമെന്നാണ് ചർച്ച ചെയ്യേണ്ടത്. ഒരു കുട്ടി ഒന്നാം ക്ലാസിൽ ചേർന്നുകഴിഞ്ഞാൽ പത്താം ക്ലാസ് വരെ നിർബന്ധമായും മദ്രസയിൽ പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. – അബ്ദുൾ സമദ് പൂക്കോട്ടൂർ പറഞ്ഞു.