തിരുവനന്തപുരം; സിൽവർ ലൈൻ വേഗ റെയിൽ പദ്ധതിക്ക് ചുവപ്പ് കൊടിയുർത്തി റെയിൽവേയുടെ എതിർപ്പ്. പദ്ധതിക്കായി ഒരു തുണ്ട് ഭൂമിപോലും വിട്ടുനൽകാനാവില്ലെന്ന് വ്യക്തമാക്കിയാണ് റെയിൽവെ നിലപാട് അറിയിച്ചത്. തിരുവനന്തപുരം മുതൽ കാസർകോഡ് വരെ ആക്രമണം അഴിച്ചുവിട്ടാണ് സർവേയുടെ ഭാഗമായി സർക്കാരും കെ.റെയിലും ചേർന്ന് മഞ്ഞക്കുറ്റികൾ സ്ഥാപിച്ചത്. ഈ സർവേ നടപടികളും കെ.റെയിലിന്റെ അലൈൻമെന്റും അപ്പാടെ തള്ളിയാണ് ദക്ഷിണ റെയിൽവെ കേന്ദ്ര റെയിൽവേ ബോർഡിന് റിപ്പോർട്ട് നൽകിയത്.
സിൽവർ ലൈൻ ഭാവി വികസനത്തിന് തടസം സൃഷ്ടിക്കുമെന്ന് വിലയിരുത്തിയ ദക്ഷിണ റെയിൽവേ കെ.റെയിൽ ആവശ്യപ്പെട്ട മുഴുവൻ റെയിൽവേ ഭൂമിയിൽ തടസവാദം ഉന്നയിച്ചിട്ടുണ്ട്. 183 ഹെക്ടർ റെയിൽവേ ഭൂമിയാണ് വേണ്ടത്. ആശയവിനിമയം ഇല്ലാതെയാണ് അലൈൻമെന്റ് അന്തിമമാക്കിയതെന്നും കുറ്റപ്പെടുത്തുന്ന റിപ്പോർട്ടിൽ റെയിൽവേയ്‌ക്ക് അധിക ചെലവുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
കെ.റെയിൽ ആവശ്യപ്പെട്ട ഭൂമിയിൽ മിക്കവയും റെയിൽവേ വികസനത്തിന് നീക്കിവച്ചവയാണ്. സ്റ്റേഷൻ അടക്കമുള്ള കെട്ടിടങ്ങൾക്ക് സമാന്തരമായി സിൽവർ ലൈൻ കടന്നുപോയാൽ ഇവയ്‌ക്കുണ്ടാകുന്ന ആഘാതം, റെയിൽവേ നിർമ്മിതികൾ പൊളിക്കുമ്പോഴും പുനർനിർമ്മിക്കുമ്പോഴുമുള്ള പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുകയോ പരിഗണിക്കുകയോ ചെയ്യാതെയാണ് കെ.റെയിൽ റിപ്പോർട്ട്.
പൊളിക്കുന്നവ പുനർനിർമ്മിക്കാനുള്ള ചെലവ് പദ്ധതിച്ചെലവിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഇത് റെയിൽവേക്കൂടി വഹിക്കേണ്ടി വരും ,അത് അധിക ബാദ്ധ്യതയാകുമെന്നും വ്യക്തമാക്കുന്നു. സ്റ്റാഫ് ക്വാർട്ടേഴ്സും, സർവീസ് കെട്ടിടങ്ങളും വൈദ്യുതി വിതരണ ശ്യംഖലയും അടക്കം മാറ്റേണ്ടിവരുമെന്നും ഇതും പ്രായോഗികമല്ലെന്നും റെയിൽവേ വ്യക്തമാക്കി.