ലക്‌നൗ: കൊടും തണുപ്പിൽ ശ്രീരാമഭഗവാനെ കാണാൻ നഗ്‌നപാദനായി രമേഷ് സിംഗ്. ഉത്തർപ്രദേശിലെ ഭാദോഹിയിലെ ഗൊൽഖാര നിവാസിയായ രമേഷ് സിംഗ് അഞ്ച് വർഷം മുൻപ് എടുത്ത പ്രതിജ്ഞയുടെ പൂർത്തീകരണത്തിനായാണ് 200 കിലോമീറ്റർ നടന്ന് അയോദ്ധ്യയിൽ എത്തുന്നത്. ജനുവരി 12 ന് അദ്ദേഹം യാത്ര ആരംഭിക്കും.
അഞ്ച് വർഷം മുമ്പ് അയോദ്ധ്യയിലെ കൂടാരത്തിൽ രാംലല്ലയുടെ വിഗ്രഹം കണ്ടതു മുതലാണ് ശപഥത്തിന്റെ ആരംഭം. 2018 ൽ രമേഷ് സിംഗ് പഞ്ച്‌കോസി പരിക്രമത്തിനായി അയോദ്ധ്യയിൽ പോയിരുന്നു. ഇതിനിടയിൽ ചെറിയ കൂടാരത്തിൽ ശ്രീരാമന്റെ വിഗ്രഹം കണ്ടത് അദ്ദേഹത്തെ വളരെ ദുഖിതനാക്കി. എന്ന് രാമജന്മഭൂമിയിൽ ക്ഷേത്രം ഉയരുന്നുവോ, അന്ന് മാത്രമേ താൻ പാദരക്ഷ ധരിക്കൂ എന്ന് അദ്ദേഹം അവിടെ വെച്ച് ശപഥം എടുത്തു. കൊടും ശൈത്യമോ കൊടുംചൂടോ ആകട്ടെ പിന്നീടുള്ള രമേഷിന്റെ യാത്രകൾ ചെരുപ്പില്ലാതെയായിരുന്നു.
ജനുവരി 12 ന് ഭദോഹിയിൽ നിന്ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് അദ്ദേഹം നടന്നു തുടങ്ങും. അയോദ്ധ്യയിൽ എത്തി ഭഗവാനെ കണ്ടതിന് ശേഷം താൻ പാദരക്ഷ ധരിക്കുമെന്ന് രമേഷ് പറഞ്ഞു. ഗംഗ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ഗൊൽഖാര. രാമഭക്തനായ ഇദ്ദേഹം കൃഷിയിലൂടെയാണ് ഉപജീവനം കണ്ടെത്തുന്നുത്.