തൃശൂർ: തൃശൂർ പൂരം നടക്കുമ്പോൾ വടക്കുംനാഥ ക്ഷേത്രത്തിൽ ചെരുപ്പ് ധരിക്കുന്നത് വിലക്കി ഹൈക്കോടതി. ദേവസ്വം ബെഞ്ചിന്റെതാണ് ഉത്തരവ്. കഴിഞ്ഞ വർഷം പൂരം കാണാനെത്തിയ പലരും ചെരുപ്പ് ധരിച്ചാണ് ക്ഷേത്ര പരിസരത്ത് കടന്നത്. ക്ഷേത്രത്തിൽ എത്തുന്നവർ ആചാരങ്ങൾ അനുസരിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വടക്കുംനാഥ മൈതാനം വൃത്തിയായി സൂക്ഷിക്കാനും ഹൈക്കോടതി നിർദ്ദേശം നൽകി.
കഴിഞ്ഞ വർഷത്തെ പൂരത്തിന്റെ സമയത്ത് ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നടയിൽ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വലിച്ചെറിഞ്ഞതായി പരാതിയുണ്ടായിരുന്നു. ഇത് കൂടാതെ വടക്കുംനാഥ ക്ഷേത്രത്തിൽ അനിഷ്ടസംഭവങ്ങൾ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി കെ നാരായണൻകുട്ടിയും പരാതിപ്പെട്ടതോടെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
മാംസാഹാരമടക്കമുള്ള ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന സംഭവം ഉണ്ടായിട്ടുണ്ടെന്നും എല്ലാ മാലിന്യങ്ങളും നീക്കം ചെയ്ത് വരികയാണെന്നും ദേവസ്വം ബോർഡ് കോടതിയെ ധരിപ്പിച്ചു. ദേവസ്വം ഉദ്യോഗസ്ഥർ ക്ഷേത്രത്തിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യുന്നില്ല. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പികൾ എന്നിവ സൂക്ഷിച്ചിട്ടില്ലെന്നും പൂരം ദിവസം ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ മദ്യസൽക്കാരം നടത്തിയെന്ന ആരോപണം തെറ്റാണെന്നും ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.
ക്ഷേത്രാചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായാണ് ക്ഷേത്രച്ചടങ്ങുകളും പൂജകളും നടക്കുന്നതെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജീ ഗിരീഷ് എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു.