ലക്‌നൗ: യുപിയിൽ സ്‌കൂൾ വാനുകളിൽ സിസിടിവി നിർബന്ധമാക്കി. ക്യാമറ സ്ഥാപിക്കാൻ വാഹന ഉടമകൾക്കും സ്‌കൂൾ നടത്തിപ്പുകാർക്കും മൂന്ന് മാസത്തെ സമയം അനുവദിച്ചു കൊണ്ടുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ പുറത്തിറക്കി.
യുപിയിൽ നിലവിലുള്ള മോട്ടോർ വെഹിക്കിൾ ചട്ടത്തിൽ സിസിടിവി സംബന്ധിച്ച് വ്യവസ്ഥ ചെയ്തിരുന്നു. ചില സ്‌കൂൾ വാനുകൾ ഇതിനകം തന്നെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന എല്ലാം വാഹനങ്ങളിലും തത്സമയം നിരീക്ഷണം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് യുപി സർക്കാർ. വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് സിസ്റ്റം (വിഎൽടിഎസ്) നടപ്പാക്കുന്നതിനായി ഗതാഗത വകുപ്പ് ഇതിനകം ഒരു സ്വകാര്യ ഏജൻസിയെ നിയോഗിച്ചിട്ടുണ്ട്. എല്ലാ പൊതുഗതാഗത വാഹനങ്ങളിലും ഇത്തരം ക്യാമറകൾ സ്ഥാപിക്കുമെന്ന് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി എൽ വെങ്കിടേശ്വരലു അറിയിച്ചു.
ഇരുചക്രവാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ഇ-റിക്ഷകൾ എന്നിവ ഒഴികെയുള്ള എല്ലാ പൊതുഗതാഗത വാഹനങ്ങളെയും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഉപകരണങ്ങളുമായി ബന്ധിപ്പിക്കും.