പെരുന്ന: സമുദായ ആചാര്യനും സാമൂഹ്യ പരിഷ്കർത്താവുമായ മന്നത്ത് പത്മനാഭന്റെ ജയന്തി ദിനാചരണത്തിൽ പെരുന്നയിൽ സന്ദർശനം നടത്തി കേന്ദ്രമന്ത്രി വി. മുരളീധരൻ. മന്നം സമാധിയിൽ കേന്ദ്രമന്ത്രി പുഷ്പാർച്ച നടത്തി പ്രാർത്ഥിച്ചു. എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി.
കൊടുമ്പിരികൊണ്ട ജാതീയതക്കെതിരെ ശക്തമായ സന്ദേശവും പ്രതിരോധവും തീർത്ത് സവർണജാഥയുമായി സമൂഹത്തിലേക്ക് കടന്നുവന്ന വ്യക്തിയായിരുന്നു മന്നത്ത് പത്മനാഭൻ. നവോത്ഥാന ലോകത്തിനായി കേരളം നൽകിയ സംഭാവനയാണ് അദ്ദേഹമെന്നും വിശേഷിപ്പിക്കാം.
ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ 1878 ജനുവരി 2-നാണ് മന്നത്ത് പത്മനാഭന്റെ ജനനം. ഹൈന്ദവ ഏകീകരണം വിദൂര സ്വപ്നമായിരുന്ന കാലത്ത് അതിനായി സദാ പ്രയത്നിച്ച അദ്ദേഹം, ഗാന്ധിജിയുടെ നിർദ്ദേശത്തെ തുടർന്ന് വൈക്കം സത്യാഗ്രഹത്തിൽ അവർണ്ണർക്ക് പിന്തുണയേകി തിരുവനന്തപുരത്തേക്ക് പദയാത്ര നയിച്ച വ്യക്തി കൂടിയായിരുന്നു. കേരളത്തിലെ നായർ സമുദായത്തിന് കൃത്യമായ ലക്ഷ്യബോധം സൃഷ്ടിക്കുന്നതിനായി സ്ഥാപിച്ച നായർ സർവ്വീസ് സൊസൈറ്റിയുടെ സ്ഥാപക ജനറൽ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം.















