അയോദ്ധ്യ: നവാബ് ഷുജാ ഉദ് ദൗളയുടെ വിഖ്യാതമായ ദിൽകുഷാ മഹൽ ഇനി സാകേത് സദൻ. രാമനഗരിയുടെ പ്രതാപം വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് യോഗി ആദിത്യനാഥ് സർക്കാർ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. രാമക്ഷേത്രം ഉയരുമ്പോൾ സമാന്തരമായി അയോദ്ധ്യയിലെ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനും നിരവധി പദ്ധതികളാണ് യുപി സർക്കാർ നടപ്പിലാക്കുന്നത്.
ദിൽകുഷാ മഹലിൽ ബ്രിട്ടീഷ് ഭരണകാലത്ത് നാർക്കോട്ടിക് ഡിപ്പാർട്ട്മെന്റായിരുന്നു പ്രവർത്തിച്ചിരുന്നത്. തുടർന്ന് അത് അഫീം കോഠിയെന്നാണ് അറിയപ്പെട്ടത്. ശ്രീരാമക്ഷേത്രത്തിന്റെ കോസി പരിക്രമ മാർഗിലാണ് അഫീം കോഠി സ്ഥിതി ചെയ്യുന്നത്. നിലവിൽ ജീർണ്ണാവസ്ഥയിലായ കെട്ടിടം പൗരാണിക നിലനിർത്തിക്കൊണ്ട് പൂനർ നിർമിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഉത്തർപ്രദേശ് പ്രോജക്ട് കോർപ്പറേഷൻ ലിമിറ്റഡിനാണ് നവീകരണച്ചുമതല.
ചുണ്ണാമ്പും ഇഷ്ടികപ്പൊടിയും മാത്രം ഉപയോഗിച്ചാണ് കെട്ടിടം പുനർനിർമിക്കുന്നതെന്ന് റീജണൽ ടൂറിസം ഓഫീസർ ആർ.പി. യാദവ് പറഞ്ഞു. 1682.87 ലക്ഷം രൂപയാണ് ഈ പദ്ധതിയുടെ ചെലവ്. 60 ശതമാനം ജോലികൾ പൂർത്തിയായി. 2023 ജൂൺ 6-ന് ആരംഭിച്ച പണി 2024 മാർച്ചിനുള്ളിൽ പൂർത്തിയാകും.