അരുമയായി വളർത്തിയ 13 കന്നുകാലികൾ കൺമുന്നിൽ ചത്തുവീണത് കണ്ടുനിൽക്കാനേ മാത്യു ബെന്നി എന്ന 15-കാരൻ കഴിഞ്ഞൊള്ളൂ. ഇന്നലെ പുതുവത്സര ദിനത്തിലാണ് ഈറനണിയിച്ച് നാലംഗ കുടുംബത്തിന്റെ താങ്ങായിരുന്ന കന്നുകാലി കൂട്ടം ഒന്നാകെ ചത്തുവീണത്. ഭക്ഷ്യവിഷബാധയേറ്റാണ് തൊടുപുഴ വെള്ളിയാമറ്റം സ്വദേശിയായ മാത്യുവിന്റെ പശുക്കൾ ചത്തത്.
അമ്മ ഷൈനിയും ചേട്ടൻ ജോർജും അനുജത്തി റോസ്‌മേരിയും ഉൾപ്പെട്ട നാലംഗ കുടുംബത്തിന്റെ ഏക ഉപജീവന മാർഗമായിരുന്നു ഈ കന്നുകാലികൾ. മൂന്ന് വർഷം മുൻപ് പിതാവ് ബെന്നിയുടെ മരണശേഷമാണ് മാത്യു കന്നുകാലികളുടെ പരിപാലനം ഏറ്റെടുത്തത്. പശുക്കൾക്ക് തീറ്റയായി നൽകിയ കപ്പത്തൊണ്ടിലെ സയനൈഡ് വിഷമാണ് കന്നുകാലികളുടെ മരണകാരണമെന്ന് പോസ്‌റ്റുമാർട്ടത്തിൽ സ്ഥിരീകരിച്ചിരുന്നു.
കാലികളിലെ ഭക്ഷ്യവിഷബാധ തടയാൻ നിരീക്ഷണവും ജാഗ്രതയുമാണ് ആവശ്യം. അവയ്‌ക്ക് കൊടുക്കുന്ന തീറ്റയുടെ ഗുണമേന്മയും മറ്റും ശ്രദ്ധിക്കണം. പൂപ്പൽ ബാധയാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ആർ ജില്ലസ് വിഭാഗത്തിൽപ്പെട്ട കുമിളുകളാണ് ഭക്ഷ്യവസ്തുക്കളിൽ പൂപ്പലുണ്ടാക്കുന്നത്. ഇത്തരം കുമിളുകൾ ഉത്പാദിപ്പിക്കുന്ന വിഷവസ്തുക്കളെ അഫ്ളാടോക്സികൾ എന്നും ഇതി മൂലമുണ്ടാകുന്ന വിഷബാധയെ അഫ്ളാടോക്സിക്കോസിസ് എന്നും വിളിക്കുന്നു.
ശരിയായി ഉണങ്ങാത്ത പുല്ല്, ശരിയായ വിധത്തിൽ സൂക്ഷിക്കാത്ത ധാന്യവർഗങ്ങൾ എന്നിവയിലൂടെ കാലികൾക്ക് ഭക്ഷ്യവിഷബാധയേൽക്കാം. ചോളം, ഗോതമ്പ് തുടങ്ങിയ അടങ്ങിയ സമീകൃത ആഹാരം അമിതമായാലും ഭക്ഷ്യവിഷബാധയേൽക്കാം. ഇവ നിരന്തരം കഴിക്കുന്നത് വഴി ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രത്യുൽപാദന ക്ഷമത കുറയുന്നതിനും പാലുലത്പാദനം കുറയാനും ഇത് കാരണമാകും. പ്രതിരോധ ശേഷി കുറയുന്നതിനാൽ മറ്റ് രോഗങ്ങൾ പിടിപ്പെട്ടേക്കാം. പാലിലൂടെ ഈ വിഷാംശം മനുഷ്യരിലേക്കും എത്തിപ്പെടാനുള്ള സാധ്യതയുമേറെയാണ്.
ഭക്ഷ്യവിഷബാധയേറ്റത് തിരിച്ചറിയപ്പൊതെ പോകുന്നതാണ് പ്രധാന കാരണം. തീറ്റയെടുക്കാൻ മടി കാണിക്കുകയോ അസാധാരണമായി പരവേശം കാണിക്കുകയോ ചെയ്താൽ പ്രത്യേകം ശ്രദ്ധിക്കണം. വയറിളക്കം, രോമങ്ങൾ കൊഴിയുക, കുളമ്പ് ചീയൽ, വാലും ചെവിയുടെയും ഭാഗങ്ങളിലെ മുറിവ് എന്നിവയൊക്കെയാണ് അഫ്ളാടോക്സിൻ വിഷബാധയുടെ പ്രധാന ലക്ഷണങ്ങൾ. തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കാനും മികച്ച ആഹാരം നൽകാനും ഓരോ കർഷകനും ശ്രദ്ധിക്കണം. ഏതെങ്കിലും തരത്തിൽ കാലികളിൽ അസ്വാഭാവികത അനുഭവപ്പെട്ടാൽ എത്രയും വേഗം ഡോക്ടറുടെ സഹായം തേടണ്ടതാണ്.