കുടുംബത്തിനൊപ്പം താമസിക്കുന്ന ബന്ധുവായ 13-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരങ്ങൾ അറസ്റ്റിൽ. 22കാരനും 18കാരനുമാണ് പാർക്ക് സൈറ്റ് പോലീസിന്റെ പിടിയിലായത്. വിക്രാലിയിൽ താമസിക്കുന്ന കുട്ടിയാണ് പീഡനത്തിനിരയായത്. കുട്ടിയുടെ മതാപിതാക്കൾക്ക് ജോലിയുണ്ട്. സഹോദരങ്ങൾ പെൺകുട്ടിയുടെ വീട്ടിലെ നിത്യ സന്ദർശകരായിരുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ വിശ്വാസം മുതലെടുത്താണ് ഇവർ കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നത്. ഡിസംബർ 31നാണ് കുട്ടിയുടെ വയറിന് വലുപ്പം കൂടിവരുന്നതായി അമ്മയുടെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടിയോട് ചോദിച്ചെങ്കിലും മറുപടിയൊന്നുമുണ്ടായില്ല. ആശുപത്രിയിലെത്തിച്ച കുട്ടിയ പരിശോധിച്ച ഡോക്ടർ പെൺകുട്ടി 23 ആഴ്ച ഗർഭിണിയാണെന്ന് അറിയിക്കുകയായിരുന്നു.
തുടർന്ന് മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത്, കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. 18 കാരനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. 22കാരൻ ഓഗസ്റ്റിലാണ് കുട്ടിയെ പീഡനത്തിനിരയാക്കുന്നത്. പീഡനത്തിന് മുൻപ് കുട്ടിയെ നിർബന്ധിച്ച് അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും കാണിച്ചിരുന്നതായും മൊഴിയുണ്ട്.
ഇരുവരുടെയും ലൈംഗിക വൈകൃതങ്ങൾക്കും പീഡനത്തിനും കുട്ടി പതിവായി ഇരയായിട്ടുണ്ടെന്നും മൊഴി നൽകിയിട്ടുണ്ട്. ഇരുവരെയും പിടികൂടിയ പോലീസ് മെഡിക്കൽ റിപ്പോർട്ട് അടക്കം ശേഖരിച്ചിട്ടുണ്ട്. പോക്സോ വകുപ്പിനൊപ്പം 376(2),376.354,354(A),506 തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.