ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്നവരെ സഹായിക്കാനായി ബിജെപി പ്രവർത്തകരെത്തും. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് സുപ്രധാന തീരുമാനം.
ജനുവരി 22-ന് നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷം ജനുവരി 25 മുതൽ മാർച്ച് 25 വരെ ക്ഷേത്രത്തിലെത്തുന്നവർക്കാകും പ്രവർത്തകർ സഹായം നൽകുക. സുഗമമമായ ദർശനം സാധ്യമാക്കുന്നതിനായി ഉത്തർപ്രദേശിലെയും അയൽ സംസ്ഥാനങ്ങളിലെയും ബിജെപി നേതൃത്വത്തെ ചുമതലപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
ബിജെപി ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ, കേന്ദ്രമന്ത്രിമാരായ ഭൂപേന്ദർ യാദവ്, അശ്വിനി വൈഷ്ണവ്, മൻസുഖ് മാണ്ഡവ്യ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ആർഎസ്എസ് പ്രവർത്തകരും അനുബന്ധ സംഘടനകളും സന്നദ്ധ പ്രവർത്തകരും 15 ദിവസം നീണ്ടുനിൽക്കുന്ന ജനസമ്പർക്ക പരിപാടി നടത്തുന്നുണ്ട്. അയോദ്ധ്യയിൽ പൂജിച്ച അക്ഷതം രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ആർഎസ്എസ്, വിച്ച്പി പ്രവർത്തകർ എത്തിച്ചുനൽകുന്നു.