രാമക്ഷേത്രത്തിന്റെ ചെറുപതിപ്പുകൾക്ക് ആവശ്യക്കാർ വർദ്ധിക്കുന്നതായി റിപ്പോർട്ട്. വിദേശത്ത് നിന്നാണ് ആവശ്യക്കാർ അധികവുമെത്തുന്നതെന്ന് നിർമ്മാണ കമ്പനികൾ വ്യക്തമാക്കുന്നു. അമേരിക്കയിൽ നിന്നും ന്യൂസിലൻഡിൽ നിന്നും ഓർഡറുകൾ ലഭിച്ചതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.
തടിയിൽ നിർമ്മിച്ച മോഡലുകൾക്കാണ് പ്രിയമേറെ. നാല് ഇഞ്ച് നീളവും 2.5 ഇഞ്ച് വീതിയും അഞ്ച് ഇഞ്ച് ഉയരവുമുള്ള മിനി മോഡലായ ‘പോക്കറ്റ് മോഡൽ’ വാങ്ങാനായി ആവശ്യക്കാരുടെ നീണ്ട ക്യൂവാണ്. രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും നിരവധി ആളുകളാണ് പോക്കറ്റ് മോഡൽ ആവശ്യപ്പെട്ടെത്തുന്നതെന്ന് ഫൈസാബാദിലെ സഹദത്ഗഞ്ച് പ്രദേശത്ത് പ്രവർത്തിക്കുന്ന വർക്ക്ഷോപ്പ് ഉടമയായ ആദിത്യ സിംഗ് പറഞ്ഞു. 100 രൂപയാണ് പോക്കറ്റ് മോഡലിന്റെ വില. പതിപ്പിൽ ‘ശ്രീ രാം മന്ദിർ അയോദ്ധ്യ’ അല്ലെങ്കിൽ ‘ശ്രീ രാമജന്മഭൂമി മന്ദിർ അയോദ്ധ്യ’ എന്ന് ഹിന്ദിയിൽ എഴുതിയിട്ടുണ്ട്.
ആവശ്യാനുസരണം വിവിധ വലുപ്പത്തിലുള്ള മോഡലുകളും നിർമ്മിച്ച് നൽകുന്നുണ്ട്. ഏറ്റവും വലിയ മോഡലിന് 8,000 രൂപയാണ് വില. 25-ഓളം കരകൗശല വിദ്ഗധരാണ് നിർമ്മാണത്തിന് പിന്നിൽ. ഒരു ദിവസം ഒരു തൊഴിലാളി അഞ്ചോളം മരക്കഷ്ണങ്ങളിൽ കൊത്തിപ്പണി നടത്തുന്നുവെന്ന് ആദിത്യ സിംഗ് വ്യക്തമാക്കി. ‘ജയ് ശ്രീറാം’ എന്നെഴുതിയ മോതിരങ്ങളും കീചെയിനുകളും വളകളും വിഗ്രഹങ്ങളുമെല്ലാം അതിവേഗം വിറ്റഴിയുന്നുവെന്ന് കച്ചവടക്കാർ പറയുന്നു.