ബെംഗളൂരു: കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റായ ജിസാറ്റിന്റെ അടുത്ത ഘട്ട വിക്ഷേപണത്തിന് ഒരുങ്ങി ഇസ്രോ. ഈ വർഷം സ്പേസ് എക്സിന്റെ ഫാൽക്കൺ 9-ലാണ് ജിസാറ്റ്-20 യുടെ വിക്ഷേപണം നടത്താൻ ഒരുങ്ങുന്നത്. ഇന്ത്യയുടെ വർദ്ധിച്ച് വരുന്ന ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി ആവശ്യങ്ങൾ ലക്ഷ്യമിട്ടുകൊണ്ടുള്ള കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റാണ് ജിസാറ്റ്-20. ജിസാറ്റ്-24 പുനർനാമകരണം ചെയ്തതാണ് ജിസാറ്റ്-20
ഇസ്രോയുടെ വാണിജ്യ വിഭാഗമായ സ്പേസ് പിഎസ്യു ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡാണ് (എൻഎസ്ഐഎൽ) ജിസാറ്റ്-20 വികസിപ്പിച്ചെടുത്തിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു യുഎസ് ലോഞ്ചറിൽ എൻഎസ്ഐഎൽ സാറ്റലൈറ്റ് വിക്ഷേപണം നടത്തുന്നത്. ഇന്ത്യൻ സാറ്റലൈറ്റ് ലോഞ്ചറുകൾക്ക് താങ്ങാവുന്ന ഭാരത്തെക്കാൾ കൂടുതലാണ് ജിസാറ്റിന്റെ ഭാരം. അതിനാലാണ് വിദേശ ലോഞ്ചറിനെ എൻഎസ്ഐഎൽ തിരഞ്ഞെടുത്തത്.
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് ഉൾപ്പെടെ ഇന്ത്യ മുഴുവൻ 32 ബീമുകളിൽ 48ജിബിപിഎസ് കപ്പാസിറ്റി നൽകുന്ന 4,700 കിലോ ഗ്രാം ഭാരമുള്ള സാറ്റലൈറ്റാണ് വിക്ഷേപിക്കുന്നത്.
രാജ്യത്തെ ബഹിരാകാശ മേഖല പരിഷ്‌കാര പ്രവർത്തനങ്ങളുടെ ഭാഗമായി 2020 മുതലാണ് എൻഎസ്ഐഎൽ സ്വന്തമായി സാറ്റലൈറ്റുകൾ നിർമ്മിക്കാനും, വിക്ഷേപണം നടത്താനും തുടങ്ങിയത്. 2022 ജൂണിൽ എൻഎസ്ഐഎൽ അവരുടെ ആദ്യ ഡിമാൻഡ്-ഡ്രിവൻ സാറ്റലൈറ്റ് മിഷൻ ജിസാറ്റ്-24 വിജയകരമായി വിക്ഷേപിച്ചു. നിലവിൽ 11 കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റാണ് എൻഎസ്ഐഎല്ലിന് സ്വന്തമായി ഭ്രമണപഥത്തിലുള്ളത്.
ചെലവ് കുറഞ്ഞ ആ സാറ്റലൈറ്റ് പദ്ധതി ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുമെന്ന് എൻഎസ്ഐഎൽ പറഞ്ഞു.