കശ്മീരിലെ കർഷകർക്ക് കൈത്താങ്ങായി അത്യാധുനിക സൗകര്യങ്ങളോടെ കാലാവസ്ഥകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലെ പോംബൈ ഏരിയയിലെ കൃഷി വിജ്ഞാൻ കേന്ദ്രത്തിലാണ് (കെവികെ) പ്രവർത്തിക്കുന്നത്. ഹോളിസ്റ്റിക് അഗ്രികൾച്ചർ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ (എച്ച്എഡിപി) ഭാഗമായാണ് പുതിയ സൗകര്യമേർപ്പെടുത്തുന്നത്. ഇവിടെ തത്സമയ കാലാവസ്ഥാ സ്ഥിതിവിവരക്കണക്കുകളും മണ്ണ് വിശകലനവും നടത്താൻ കഴിയും. ഹോർട്ടികൾച്ചറൽ രീതികളും നാണ്യവിള കൃഷി രീതികളും മെച്ചപ്പെടുത്തുന്നതിന് ഇത് സഹായിക്കും.
കർഷക സമൂഹത്തിന് പ്രയോജനപ്രദമാകും വിധത്തിലാണ് കാലാവസ്ഥ കേന്ദ്രം സ്ഥാപിച്ചതെന്ന് കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനും തലവനുമായ മൻസൂർ അഹമ്മദ് ഗനായ് പറഞ്ഞു. കൃഷിയെ ബാധിക്കുന്ന ഘടകങ്ങളായ കാറ്റിന്റെ ദിശ, വേഗത, താപനില, ഈർപ്പം, മണ്ണിന്റെ താപനിലയും ഈർപ്പവും, സൗരവികിരണത്തിന്റെ തീവ്രത, കീടങ്ങളുടെ ആക്രമണം തുടങ്ങിയവ സംബന്ധിച്ച് ഉൾക്കാഴ്ച നൽകാൻ കാലാവസ്ഥ കേന്ദ്രത്തിന് കഴിയുമെന്നും അദ്ദേഹം ഉറപ്പുനൽകി. വിളകൾ നശിപ്പിക്കുന്ന കീടങ്ങളെ കണ്ടെത്താനും അവയെ കുറിച്ച് കർഷകർക്ക് കൃത്യമായ സമയത്ത് തന്നെ മുന്നറിയിപ്പ് നൽകാനും അതുവഴി മികച്ച വിള ഉത്പാദിപ്പിക്കാനും കഴിയും.
കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു. തോട്ടത്തിൽ മരുന്നുകൾ സ്പ്രേ ചെയ്യുന്നതിനെ കുറിച്ചും കീടനാശിനി ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ദോഷവശങ്ങളെ കുറിച്ചും കർഷകരെ ബോധവാന്മാരാക്കും. വളങ്ങളും മറ്റ് അജൈവ വസ്തുക്കളും കൃഷിയിൽ ഉപയോഗിക്കുമ്പോൾ ഉയർന്ന ചെലവാണ് കർഷകർ വഹിക്കേണ്ട വരിക. ഇത്തരം സാഹചര്യങ്ങളെ ഇല്ലാതാക്കി മെച്ചപ്പെട്ട കാർഷിക രീതികൾ കർഷകർക്ക് പകർന്നുനൽകാൻ കാലാവസ്ഥ കേന്ദ്രത്തിന് കഴിയും. നേരത്തെ സെൻസർ ഘടിപ്പിച്ച ഡ്രോണുകൾ പദ്ധതിക്ക് കീഴിൽ അവതരിപ്പിച്ചിരുന്നു. മരുന്ന് ആവശ്യമുള്ളയിടത്ത് ഡ്രോൺ സ്വയമേ സ്പ്രേ ചെയ്യും വിധമാണ് സംവിധാനം.