കൊൽക്കത്ത: ബംഗാളിൽ കോൺഗ്രസിന് ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രണ്ടുസീറ്റുകൾ വച്ചുനീട്ടി തൃണമൂൽ. ആകെയുള്ള 42 സീറ്റുകളിൽ നിന്നാണ് രണ്ട് സീറ്റുകൾ കോൺഗ്രസിന് നൽകാമെന്ന് തൃണമൂൽ സമ്മതിച്ചിരിക്കുന്നത്. നിലവിൽ ബംഗാളിൽ നിന്നും രണ്ട് അംഗങ്ങൾ കോൺഗ്രസിന് ലോക്‌സഭയിലുണ്ട്. ഈ സീറ്റുകളാകും ഇത്തവണ മുന്നണിയുടെ ഭാഗമായി മത്സരിക്കാൻ നൽകുക എന്നതാണ് റിപ്പോർട്ടുകൾ.
ആകെയുളള 42 ൽ 22 സീറ്റുകളിലാണ് കഴിഞ്ഞതവണ തൃണമൂലിന് വിജയിക്കാൻ സാധിച്ചത്. 18 സീറ്റുകളിൽ വിജയിച്ച ബിജെപി സംസ്ഥാനത്ത് വൻ നേട്ടമാണ് സ്വന്തമാക്കിയത്. സിപിഎമ്മുമായി സഖ്യത്തിലേർപ്പെട്ട് മത്സരിച്ച കോൺഗ്രസിന് 2 സീറ്റുകളും നേടാനായി. എന്നാൽ ഒരു സീറ്റുപോലും ഇടതുപക്ഷത്തിന് ബംഗളിൽ നിന്നും നേടാൻ സാധിച്ചിരുന്നില്ല.
ബംഗാളിലെ സീറ്റ് വിഭജനം ഇൻഡി മുന്നണിയിൽ പുതിയ തർക്കത്തിന് വഴിവച്ചേക്കാം. ജയിച്ച സീറ്റുകളുടെ അടിസ്ഥാനത്തിൽ സീറ്റുകൾ നൽകുകയാണെങ്കിൽ ഇടത് പക്ഷത്തിന് ബംഗാളിൽ ഒരു സീറ്റ് പോലും നൽകാൻ തൃണമൂൽ തയ്യാറായേക്കില്ല. ഇത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞ് വന്നാൽ ദേശീയ തലത്തിലുള്ള മുന്നണിയുടെ പ്രവർത്തനത്തെ വരെ അത് ബാധിച്ചേക്കാം.
2019 ൽ സംസ്ഥാനത്ത് നേട്ടം കൊയ്തത് ബിജെപിയാണ്. 2014 ൽ കേവലം 2 സീറ്റുകൾ മാത്രം ബംഗാളിൽ നിന്നും ലോക്‌സഭയിലുണ്ടായിരുന്ന ബിജെപി 2024 ൽ 16 സീറ്റുകൾ അധികം നേടി അത് 18 ആയി ഉയർത്തി. 34 സീറ്റുകൾ ഉണ്ടായിരുന്ന തൃണമൂലിന്റെ സീറ്റുകൾ 22 ആയി കുറഞ്ഞു. 4 സീറ്റുകൾ ഉണ്ടായിരുന്ന കോൺഗ്രസ് രണ്ടിലേക്കും രണ്ട് സീറ്റുകളുണ്ടായിരുന്ന ഇടതുപക്ഷം പൂജ്യത്തിലേക്കും വീണു.