വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് ജാമ്യം നൽകാൻ ഡൽഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ ചർച്ചകൾക്ക് തുടക്കമിട്ടു. പരാതിക്കാരിയും പ്രതിയും മാട്രിമോണിയൽ സൈറ്റിൽ അല്ലല്ലോ ഡേറ്റിംഗ് ആപ്പിലൂടെയല്ലെ പരിചയപ്പെട്ടതെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇവരുടെ ചാറ്റിംഗിൽ വിവാഹ വാഗ്ദാനമായി ഒന്നും മുന്നോട്ട് വച്ചിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
‘പ്രതിയും വാദിയും കണ്ടുമുട്ടിയത് ഒരു മാട്രിമോണിയൽ ആപ്പിലല്ല, ഒരു ഡേറ്റിംഗ് ആപ്പ് ആയ ‘ഹിഞ്ച്’ വഴിയാണ് എന്നതിൽ തർക്കമില്ല. അവർക്കിടയിൽ നിരവധി വാട്സ്ആപ്പ് സന്ദേശങ്ങൾ കൈമാറിയിട്ടുണ്ട്, ഒരു സന്ദേശത്തിലും ഹർജിക്കാരന്റെ വിവാഹ വാഗ്ദാനം ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
പ്രതി തന്റെ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ച് കളവ് പറഞ്ഞതായി ബോദ്ധ്യപ്പെട്ടിട്ടും നാലുദിവസം അയാൾക്കൊപ്പം കഴിയാനും ലൈംഗിക ബന്ധത്തിനും പരാതിക്കാരി തയ്യാറായതായും കോടതി നിരീക്ഷിച്ചു. തന്റെ സമ്മതത്തോടെയാണ് അശ്ലീല ഫോട്ടോഗ്രാഫുകളും വീഡിയോകളും ചിത്രീകരിച്ചതെന്ന് പരാതിക്കാരി സമ്മതിച്ചതായും പറഞ്ഞ കോടതി ഇതൊരു വിവാഹവാഗ്ദാനമായി കാണാനാവില്ലെന്നും വ്യക്തമാക്കി”.ജസ്റ്റിസ് മഹാജന്റേതാണ് വിധി.