ലക്‌നൗ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ
വർഷം ഡിസംബറോടെ പൂർത്തിയാകുമെന്ന് റിപ്പോർട്ട്. ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർപേഴ്സൺ നൃപേന്ദ്ര മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് നിലകളുള്ള ക്ഷേത്ര സമുച്ചയത്തിന്റെ താഴത്തെ നിലയുടെ നിർമ്മാണം പൂർത്തിയായി. ഒന്നും രണ്ടും നിലകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി 22ന് നടക്കുന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് ഭഗവാൻ ശ്രീരാമന്റെ തത്വങ്ങൾക്ക് അനുസൃതമായാണ് ക്ഷേത്ര സമുച്ചയം നിർമ്മിക്കുന്നത്. വെല്ലുവിളികളുണ്ടെങ്കിലും അതിനെയെല്ലാം ഭഗവാന്റെ അനുഗ്രഹത്താൽ പരിഹരിക്കാൻ സാധിക്കുന്നുണ്ട്. ഭക്തർ ക്ഷേത്ര സമുച്ചയത്തിന്റെ നിർമ്മാണത്തിൽ തൃപ്തരാകുമെന്നാണ് വിശ്വാസം. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ക്ഷേത്രത്തിന് 1000 വർഷത്തെ ഉറപ്പ് ലഭിക്കും. വരുന്ന മാസങ്ങളിൽ ഒരു ലക്ഷത്തിലധികം ഭക്തർ അയോദ്ധ്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. – അദ്ദേഹം പറഞ്ഞു.
ജനുവരി 22നാണ് അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള 7000-ൽ അധികം വിശിഷ്ട വ്യക്തികളാണ് വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുക. വിവിധ മേഖലയിലുള്ള പ്രമുഖരെയും രാമക്ഷേത്രം യാഥാർത്ഥ്യമാക്കാൻ പ്രവർത്തിച്ചവരെയും അതിനായി സഹായിച്ചവരെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.