ലക്‌നൗ: സ്‌ക്രാപ്പ് മാഫിയ തലവൻ രവി കാനയുടെ ബിസിനസ് പങ്കാളിയും ഗുണ്ടാ നേതാവുമായ കാജൽ ഝായുടെ സ്വത്തുക്കൾ യുപി ഭരണകൂടം കണ്ടുകെട്ടി. ഡൽഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനിയിൽ സ്ഥിതി ചെയ്യുന്ന ഏകദേശം 80 കോടിയോളം വിലവരുന്ന വീടും വസ്തുവകകളുമാണ് പിടിച്ചെടുത്തത്. രവി കാനയുടെ സ്‌ക്രാപ്പ് കമ്പനിയുടെ ഡയറക്ടറാണ് കാജൽ ഝാ.
കൂട്ടബലാത്സംഗ കേസിൽ സ്‌ക്രാപ്പ് മാഫിയ തലവൻ രവി കാന ഒളിവിലാണ്. ഡിസംബർ 30 നാണ് രവി കാന ഉൾപ്പെടെ 5 പേർക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തത്. മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രവി കാനയ്‌ക്കും സഹായിക്കുമായുള്ള തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. ഇതിന് ശേഷമാണ് രവികാനയും ഭാര്യയും ഉൾപ്പെടെ 16 സഹായികൾക്കെതിരെ ഗുണ്ടാനിയമപ്രകാരം പോലീസ് നടപടി തുടങ്ങിയത്.
കഴിഞ്ഞ ദിവസം രവി കാനയുടെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ സ്റ്റീൽസ്
സ്‌ക്രാപ്പ് ഗോഡൗണിൽ നടന്ന റെയ്ഡിൽ 100 കോടിയുടെ വസ്തുവകകൾ പിടിച്ചെടുത്തിരുന്നു. 20 ട്രക്കുകൾ, സ്‌ക്രാപ്പ് നിറച്ച രണ്ട് ട്രക്കുകൾ, രണ്ട് ട്രാക്ടറുകൾ, 200 ടൺ സ്‌ക്രാപ്പ്, പത്ത് കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, 60 വലിയ വാഹനങ്ങളുടെ രേഖകൾ എന്നിവയാണ് കണ്ടുകെട്ടിയത്. ഡൽഹിയിലെ സുന്ദർ നഗറിലെ നാല് വീടുകൾ ഉൾപ്പെടെ 400 കോടിയോളം രൂപ വിലമതിക്കുന്ന ഇയാളുടെ സ്വത്തുക്കൾ സർക്കാരിലേക്ക് ജപ്തി ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.