ന്യൂഡൽഹി: നാല് വയസുകാരിയെ ഡിജിറ്റൽ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിക്ക് ശിക്ഷാ ഇളവ് അനുവദിച്ച് ഡൽഹി ഹൈക്കോടതി. 38-കാരന് 20 വർഷത്തെ ശിക്ഷ 12 വർഷമായാണ് കുറച്ച് നൽകിയത്.
പ്രതി ഒൻപത് വർഷത്തോളമായി ജയിലിൽ കഴിയുന്നു. ജയിലിൽ ഇയാളുടെ പെരുമാറ്റം തൃപ്തികരമാണെന്നും മറ്റ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്നും ജസ്റ്റിസ് അമിത് ബൻസാൽ പറഞ്ഞു. പ്രതിക്കും ശോഭനമായ ഭാവിയുണ്ടെന്നും ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നും അമ്മയെ നോക്കണമെന്നും 38-കാരൻ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷയിൽ ഇളവ് നൽകാൻ ഉത്തരവിട്ടത്.
2014-ലാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യഭാഗത്ത് കൈവിരലുകളോ കാൽവിരലുകളോ കടത്തുന്നതിനെയാണ് ‘ഡിജിറ്റൽ ബലാത്സംഗം’ എന്ന് പറയുന്നത്. അത്തരം കുറ്റകൃത്യമാണ് 38-കാരൻ ചെയ്തത്. കുറ്റം തെളിഞ്ഞതോടെ കോടതി 20 വർഷം തടവും 15,000 രൂപ പിഴയും വിധിച്ചത്. ഇതിന് പിന്നാലെയാണ് മാതാവിനെ സംരക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടി യുവാവ് അപ്പീൽ സമർപ്പിച്ചത്.
പോക്സോ കേസിന്റെ കീഴിൽ വരുന്ന കുറ്റകൃത്യമാണ് ഡിജിറ്റൽ ബലാത്സംഗം (Digital Rape). 12 വയസിൽ താഴെയുള്ള കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ വിരലുകൾ കടത്തുന്നതിനെയാണ് ഇത്തരത്തിൽ നിർവചിക്കുന്നത്. നേരത്തെ ഇത് ബലാൽസംഗമായി പരിഗണിച്ചിരുന്നില്ല. എന്നാൽ ഡൽഹിയിലെ നിർഭയ കേസിന് തുടർന്ന് ഡിജിറ്റൽ റേപ്പും ബലാൽസംഗത്തിന്റെ പരിധിയിൽ കൊണ്ടുവന്നു. ഇതിന് ശേഷം പാർലമെന്റിൽ കൊണ്ടുവന്ന ബലാൽസംഗ നിയമവും ഡിജിറ്റൽ റേപ്പിനെ ബലാൽസംഗമായി പരിഗണിച്ചിരുന്നു.