ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി കേരളീയരുടെ യാത്ര വേഗം വർദ്ധിപ്പിക്കുകയാണ് കേന്ദ്രം. 1,464 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന 12 ദേശീയപാതാ പദ്ധതികളുടെ തറക്കല്ലിടൽ കർമ്മവും ഉദ്ഘാടനവുമാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഇന്നലെ നിർവഹിച്ചത്. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയെ പരിപോഷിക്കുന്നതിനും വേഗമേറിയ ഗതാഗതം ഉറപ്പാക്കുന്നതിനും ഈ ദേശീയപാതകൾ സുപ്രധാന പങ്ക് വഹിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
നിർദിഷ്ട പദ്ധതികൾ തമിഴ്‌നാടും കേരളവും തമ്മിലുള്ള തടസ്സമില്ലാത്ത കണക്റ്റിവിറ്റി വർദ്ധിപ്പിക്കും. പ്രശ്‌നരഹിതമായ ഗതാഗതം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഈ റോഡുകൾ യാഥാർത്ഥ്യമാക്കുന്നത്. സുരക്ഷിതമായ യാത്ര ഉറപ്പുനൽകുന്നതിനാൽ റോഡപകടങ്ങൾ ഗണ്യമായി കുറയ്‌ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പുതിയ സംരംഭം വഴി ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് നവ്യാനുഭവം നൽകാൻ NH-85 ന് സാധിക്കും. ടൂറിസം മേഖലയിൽ വൻ കുതിപ്പിനാണ് കേരളം സാക്ഷ്യം വഹിക്കുക. മൂന്നാറിലെ മഞ്ഞും തണുപ്പും ആസ്വദിക്കാനെത്തുന്നവർക്ക് കാഴ്ചയുടെ പുതിയ അനുഭവമാകും ഗ്യാപ്പ് റോഡ് യാത്ര. സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചതോടെ ഗ്യാപ്പ് റോഡ് ഇടുക്കിയുടെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാകും.
മഴയെയും വെള്ളപ്പൊക്കത്തെയും ചെറുക്കാൻ കഴിവുള്ളതാണ് ചെറുതോണി പാലം. ഉയരത്തിൽ നിർമ്മിച്ച പാലം ആയതിനാൽ തന്നെ പ്രതികൂലമായ കാലാവസ്ഥയിലും സുഗമമായ യാത്ര നൽകും. കേരളത്തിന്റെ കയറ്റുമതി മേഖലയിലും സുപ്രധാന പങ്ക് വഹിക്കാൻ പാതയ്‌ക്ക് കഴിയുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സുസ്ഥിര പുരോഗതിയിലേക്ക് മുന്നേറുകയാണ് കേരളമെന്നും മന്ത്രി വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന കാര്യക്ഷമമായ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
𝐀𝐝𝐝𝐢𝐧𝐠 𝐚𝐧 𝐢𝐦𝐦𝐞𝐧𝐬𝐞 𝐬𝐞𝐠𝐦𝐞𝐧𝐭 𝐢𝐧 𝐦𝐨𝐝𝐞𝐫𝐧-𝐫𝐨𝐚𝐝 𝐢𝐧𝐟𝐫𝐚𝐬𝐭𝐫𝐮𝐜𝐭𝐮𝐫𝐞 𝐨𝐟 𝐊𝐞𝐫𝐚𝐥a🌴🛣
Inaugurated and laid the foundation stone of 12 National Highway projects with a total length of 105 km, worth over ₹1464 Cr, in the presence of Union… pic.twitter.com/98VLUAzNG8
— Nitin Gadkari (@nitin_gadkari) January 5, 2024
മുൻപ് മൂന്നാറിലെത്തിയത് ഓർക്കുന്നതായും അദ്ദേഹം ഉദ്ഘാടനത്തിനിടെ പറഞ്ഞു. ആ സൗന്ദര്യം ഇന്നും കേരളത്തിനുണ്ട്. ചെറുതോണി പാലം പ്രളയ അതിജീവനത്തിന്റെ മാതൃകയാണ്. കേരളത്തിന്റെയും നാടിന്റെയും വികസനത്തിനായി ഒരുമിച്ചു മുന്നേറാമെന്നും ഓൺലെനായി ഉദ്ഘാടനം നിർവഹിച്ച ശേഷം അദ്ദേഹം പറഞ്ഞു.
കൊച്ചി-ധനുഷ്‌കോടി NH 85-ൽ ബോഡിമെട്ട് മുതൽ മൂന്നാർ വരെയുളള 42.28 കിലോമീറ്റർ റോഡാണ് പുതുതായി നിർമ്മിച്ചിട്ടുള്ളത്. ശരാശരി 10.5 മീറ്റർ വീതിയിൽ പേവ്ഡ് ഷോൾഡറോട് കൂടി രണ്ടുവരി പാതയായി 268.20 കോടി രൂപ ചെലവിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. 18 മീറ്റർ വീതിയും 120 മീറ്റർ നീളത്തിലുമാണ് ചെറുതോണി പാലം നിർമ്മിച്ചത്.
2018 -ലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ എട്ട് മീറ്ററേളം മുകളിലായാണ് പാലത്തിന്റെ നിർമ്മാണം. 4 വർഷം അറ്റകുറ്റപണികൾക്കുള്ള കരാറും 10 വർഷം ഡിഫെക്ട് ബാധ്യത കാലാവധിയുമാണ് പാലം നിർമ്മാണത്തിന്റെ കരാറിലുള്ളത്. പാലത്തിന്റെ ഇരു വശങ്ങളിലുമായി കാൽനടക്കാർക്ക് നടപ്പാത, ക്രാഷ് ബാരിയർ, 75 മീറ്റർ ഡ്രൈനേജ്, സോളാർ ലൈറ്റുകൾ, ട്രാഫിക് സിഗ്‌നലുകൾ എന്നിവ പാലം നിർമ്മാണപദ്ധതിയിൽ ഉൾപ്പെടുന്നു. 2027 ജൂൺ വരെയുള്ള അറ്റകുറ്റപ്പണികളും കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്.