തിരുവനന്തപുരം: ആദിത്യ എൽ-1 ഹാലോ ഭ്രമണപഥത്തിൽ പ്രവേശിച്ചതിന് പിന്നാലെ ലക്ഷ്യസ്ഥാനത്ത് എത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. രാജ്യത്തിന്റെ ആദ്യത്തെ സൗരദൗത്യം ലക്ഷ്യസ്ഥാനത്ത് എത്തിയതിൽ തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ( LPSC) വഹിച്ച പങ്ക് നിർണായകമെന്ന് ഡയറക്ടർ ഡോ. വി നാരായണൻ. എൽ.പി.എസി.സിക്ക് എല്ലാം വളരെ കൃത്യമായി ചെയ്യാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഓരോ ഭാരതീയന്റെയും വിജയ നിമിഷമാണിത്.
ഇതിൽ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരും വഹിച്ച പങ്ക് ഏറെ വലുതാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ആദിത്യ എൽ-1-ൽ നിന്ന് സിഗ്നലുകൾ എപ്പോൾ മുതൽ ലഭിച്ച് തുടങ്ങുമെന്ന് കൂടുതൽ പഠനങ്ങൾക്ക് ശേഷം മാത്രമാണ് അറിയാൻ കഴിയുക. ഉടൻ തന്നെ പേലോഡുകൾ സ്വിച്ച് ഓൺ ചെയ്ത് കമ്മീഷൻ ചെയ്യും. ഭാരതത്തിന്റെ സ്പേസ് സ്റ്റേഷൻ 2035-ഓടെ യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024 ഗഗൻയാന്റെ വർഷമാണെന്ന് ഇസ്രോ മേധാവി ഇതിനോടകം തന്നെ പറഞ്ഞിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് രാജ്യം നോക്കി കാണുന്നതെന്നും പദ്ധതി പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 100 ശതമാനവും പരീക്ഷണം പൂർത്തിയാക്കിയ ശേഷമാകും ഗഗൻയാൻ ലക്ഷ്യത്തിലെത്തുകയെന്നും എസ്കേപ് സിസ്റ്റമുൾപ്പെടെ ഉള്ള പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണങ്ങൾ വിജയം കാണുന്നതോടെ 2025-ൽ ഗഗൻയാൻ കുതിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.