ഹാലാസ്യ നാഥനായ സുന്ദരേശ ഭഗവാൻ പാണ്ഡ്യരാജാവിന്റെ ബ്രഹ്മഹത്യാപാപം നശിപ്പിച്ചതും ഭക്തനായ അദ്ദേഹത്തിന് വേണ്ടി ശിവലോകത്തെ ഭൂമിയിലേക്ക് കൊണ്ടുവന്നതുമായ ലീലയാണ് ഇത്.
സർവ്വ സദ്ഗുണ സമ്പന്നനായ വരഗുണ രാജാവ് പിതാവ് നൽകിയ രാജ്യത്തെ ഭംഗിയായി പരിപാലിച്ചു. സുന്ദരേശ ഭഗവാനെ നിത്യവും ആരാധിച്ചു കൊണ്ടാണ് അദ്ദേഹം കർമ്മങ്ങൾ അനുഷ്ഠിച്ചത്. ഒരു ദിവസം രാജാവ് കുതിരപ്പുറത്ത് കയറി വനത്തിലേക്ക് പോയി. കാട്ടുമൃഗങ്ങളെ വേട്ടയാടി നടന്നപ്പോൾ സൂര്യൻ അസ്തമിക്കാറായത് അറിഞ്ഞില്ല. ആ അന്ധകാരത്തിൽ രാജാവ് സ്വന്തം രാജ്യത്തിലേക്ക് മടക്കയാത്ര ആരംഭിച്ചു. വളരെ വേഗത്തിലുള്ള ആ യാത്രയിൽ വൃക്ഷ ചുവട്ടിൽ ഉറങ്ങുന്ന വൃദ്ധ ബ്രാഹ്മണനെ കണ്ടില്ല. കുതിര ബ്രാഹ്മണന്റെ കഴുത്തിൽ ചവിട്ടി. തൽക്ഷണം തന്നെ അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചു. ഇതൊന്നും അറിയാതെ രാജാവ് കൊട്ടാരത്തിൽ ചെന്ന് വിശ്രമാനന്തരം ശയിച്ചു.
മറ്റു ബ്രാഹ്മണർ ഇതറിഞ്ഞു അവർ ഇഹലോകവാസം വെടിഞ്ഞ ബ്രാഹ്മണന്റെ മൃതദേഹവും കൊണ്ട് രാജകൊട്ടാരത്തിന്റെ വാതിൽക്കൽ വന്നു വിലപിച്ചു. മന്ത്രിമാർ ഇതിന്റെ കാരണം അന്വേഷിച്ചു. വേഗത്തിലുള്ള കുതിരയുടെ യാത്രയിൽ കുളമ്പടിയേറ്റ് ക്ഷതം സംഭവിച്ച് അന്ത്യം സംഭവിച്ചതാണെന്നും ശരീരത്തിൽ ആക്ഷതം കാണുന്നുണ്ടെന്നും ദുഃഖിതരായ അവർ അറിയിച്ചു
മന്ത്രിമാർ മൃതദേഹം സംസ്കരിക്കുന്നതിന് ആവശ്യമായ പണം കൊടുത്ത് ബ്രാഹ്മണരെ സമാധാനിപ്പിച്ച് അയച്ചു. അതിനുശേഷം രാജാവിനെ ഈ കാര്യങ്ങൾ അറിയിച്ചു. അതീവ ദുഃഖിതനായി ഭവിച്ച അദ്ദേഹം ഇനി എന്താണ് പ്രതിവിധി എന്ന് ആലോചിച്ച് ചിന്താഗ്രസ്ഥനായി. അപ്പോൾ ആചാര്യനും ശാസ്ത്രജ്ഞരായ ബ്രാഹ്മണരും അവിടെ വന്നുചേർന്നു. രാജാവിന്റെ ബ്രഹ്മഹത്യാ പാപത്തിന് പരിഹാരമായി ഏതാനും നിർദ്ദേശങ്ങൾ നൽകി.
ഭൂമി, പശുക്കൾ, ധനധാന്യങ്ങൾ എന്നിവ ദാനം ചെയ്യണം. നദീതീരത്ത് വെച്ച് ബ്രാഹ്മണർക്ക് അന്നം നൽകണം. പാപ പരിഹാരാർത്ഥമുള്ള മന്ത്രം ജപിച്ച് ഹോമം ചെയ്യണം. വഴികളിൽ തണ്ണീർപന്തലുകൾ നിർമ്മിക്കണം പശുക്കൾക്ക് കറുകപ്പുല്ല് നൽകണം. അരയാലിനെ പ്രദക്ഷിണം വെക്കണം. രാജാവ് നിത്യവും പഞ്ചഗവ്യം സേവിക്കണം.
രാജാവ് ഈ കാര്യങ്ങളെല്ലാം അനുഷ്ഠിച്ചു എന്നിട്ടും ബ്രഹ്മഹത്യാഭാവം നിഴലിന്റെ രൂപത്തിൽ പിന്തുടരുന്നതായി രാജാവിന് അനുഭവപ്പെട്ടു. ആ രൂപം കണ്ടു ഭയന്ന അദ്ദേഹം ആ ദോഷം മാറുവാനുള്ള മാർഗ്ഗത്തെക്കുറിച്ച് ചിന്തിച്ചു. ഈശ്വരപ്രദക്ഷിണം ചെയ്താൽ പാപം മാറുമെന്ന് രാജാവ് അറിയാനിടയായി. അതുകൊണ്ട് ഹാലാസ്യ ക്ഷേത്രത്തിൽ ചെന്ന് 10 ദിവസം കൊണ്ട് 1008 പ്രദക്ഷിണം ചെയ്തു സുന്ദരേശ സന്നിധിയിൽ നമസ്കരിക്കുകയും സ്തുതിക്കുകയും ചെയ്തു.
അപ്പോൾ സുന്ദരേശ ഭഗവാൻ ആകാശവാണിയിലൂടെ ഇങ്ങനെ അരുളി.
“വരഗുണ രാജാവേ നീ ചെയ്ത ബ്രഹ്മഹത്യാ പാപത്തിന് അളവില്ല. നീ ചെയ്ത പ്രദക്ഷിണത്തിന്റെ പുണ്യത്തിനും അളവില്ല. എന്റെ ക്ഷേത്രം പ്രദക്ഷിണം വെക്കുവാൻ എത്ര അടികൾ വയ്‌ക്കുന്നുവോ അത്രയും അശ്വമേധയാഗ ഫലവും സർവ്വദാന ഫലവും ലഭിക്കും. എന്റെ ക്ഷേത്രപ്രദക്ഷിണവും നമസ്കാരവും പോലെ ശ്രേഷ്ഠമായി ഒരു പുണ്യകർമ്മവും ഇല്ല. മേരുമന്ദരം, കാശി, കൈലാസം, ചിദംബരം, തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളിൽ കാണപ്പെടുന്ന ലിംഗങ്ങളിൽ എന്റെ സാന്നിധ്യമാണ് ഉള്ളത്. ആ പുണ്യ ക്ഷേത്രങ്ങളിൽ സേവിച്ചാൽ ഉണ്ടാകുന്ന ഫലം തന്നെയാണ് ഹാലാസ്യ ക്ഷേത്രം കൊണ്ടും സിദ്ധിക്കുന്നത്. എങ്കിലും എന്റെ ലിംഗങ്ങളിൽ ശ്രേഷ്ഠമായ മറ്റൊരു ശിവക്ഷേത്രം ഉണ്ട്. മദ്ധ്യാർജ്ജുനത്തിൽ ഉള്ള ഈ ക്ഷേത്രം ബ്രഹ്മഹത്യയെ നശിപ്പിക്കുന്ന ക്ഷേത്രമായി അറിയപ്പെടുന്നു. നിന്നോട് യുദ്ധം ചെയ്യുവാൻ ചോള രാജാവ് വരാനിടയുണ്ട്. യുദ്ധത്തിനായി വരുന്ന ആ രാജാവിനെ എന്റെ അനുഗ്രഹത്താൽ പിന്തുടരുവാനും, മദ്ധ്യാർജ്ജുനക്ഷേത്രത്തിൽ എത്താനും നിനക്ക് സാധിക്കും. അവിടുത്തെ ലിംഗത്തെ ദർശിക്കുമ്പോൾ നിന്റെ ബ്രഹ്മഹത്യാ പാപം ഉടൻ നശിക്കും.”
ഭഗവാന്റെ തിരുമൊഴികൾ അശരീരിയിൽ കൂടി ശ്രവിച്ച വരഗുണ രാജാവ് പഞ്ചാക്ഷരം ജപിച്ചുകൊണ്ട് ചോള രാജാവിന്റെ ആഗമനത്തെ പ്രതീക്ഷിച്ച സ്വന്തം രാജധാനിയിൽ വസിച്ചു പെട്ടെന്ന് ചോള രാജാവ് സൈന്യസമേതം യുദ്ധത്തിനായി എത്തി. അപ്പോൾ പാണ്ഡ്യരാജാവ് സൈന്യങ്ങളോടൊപ്പം ചോളരാജാവിനെയും സൈന്യത്തെയും എതിർത്തു.
അതിഘോരമായ യുദ്ധത്തിൽ പാണ്ഡ്യൻ ചോളനെ ജയിച്ചു. പരാജിതനായി ഓടിപ്പോയ ചോള രാജാവിനെ പിന്തുടരുന്നു എന്ന ഭാവത്തിൽ പാണ്ഡ്യരാജാവ് പിന്നാലെ പോയി. കാലതാമസം കൂടാതെ രാജാവ് മദ്ധ്യാർജ്ജുനക്ഷേത്രത്തിൽ എത്തി. അന്ന് ഒരു പുണ്യ ദിനമായ മകരമാസത്തിലെ പൗർണമിയായിരുന്നു. ഈ സുദിനത്തിൽ കാവേരി നദീ ജലത്തിൽ സ്നാനം ചെയ്യുവാനും മദ്ധ്യാർജ്ജുനനേശനെ ദർശിക്കുവാനും സാധിച്ചത് ഈശ്വരാനുഗ്രഹം കൊണ്ടാണ്. രാജാവ് ക്ഷേത്രത്തിൽ പ്രവേശിച്ച ഉടനെ പിന്തുടർന്ന ബ്രഹ്മഹത്യാ അദ്ദേഹത്തെ ഉപേക്ഷിച്ചു പോയി.
തുടർന്ന് ശിവ പ ഞ്ചാക്ഷരം ജപിച്ചും ശിവ സംബന്ധമായ പുരാണങ്ങൾ ശ്രവിച്ചും രാജാവ് ജീവിതം നയിച്ചു. അപ്പോൾ ലോകങ്ങളിൽ ഏറ്റവും ഉത്തമം ശിവലോകമാണെന്ന് രാജാവിന് മനസ്സിലായി. ഭൂമിയിൽ തന്നെ ശിവലോകം കാണണമെന്ന ആഗ്രഹം രാജാവിന് ഉണ്ടായി ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് ഈ ആഗ്രഹം ഉണ്ടായത്. അടുത്ത ശിവരാത്രി ദിനത്തിൽ രാജാവ് സുന്ദരേശ്വര ഭഗവാനെ വന്ദിച്ച് ബ്രഹ്മാണ്ഡത്തിന്റെ മുകളിലുള്ള ശിവലോകം ഭൂമിയിൽ തനിക്ക് കാണിച്ചു തരണമേ എന്ന് പ്രാർത്ഥിച്ചു.
ഭഗവാൻ ഭക്തന്റെ ഈ ആഗ്രഹം സാധിച്ചു കൊടുത്തു. ശിവലോകത്തെ ഭൂമിയിൽ കൊണ്ടുവന്നു രാജാവ് ആ ലോകത്തെ സശ്രദ്ധം വേർഷൻ വീക്ഷിച്ചു. എത്രമാത്രം പുണ്യം ചെയ്താലും അങ്ങയുടെ ലോകത്തെ ദർശിക്കുവാനുള്ള അവസരം ലഭിക്കുകയില്ല. എനിക്ക് ഇന്ന് ശിവലോകം ദർശിക്കുവാൻ സാധിച്ചത് സുന്ദരേശ്വര ലിംഗപൂജ കൊണ്ടാണ്. ഇന്ന് ഞാൻ കൃതാർത്ഥനായി. എന്നും അങ്ങയുടെ ലിംഗം ഇനിയും പൂജിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇങ്ങനെ പ്രാർത്ഥനയിൽ മുഴുകി നിന്നപ്പോൾ ശിവലോകം പെട്ടെന്ന് അപ്രത്യക്ഷമായി. രാജാവ് സുന്ദരേശ്വര ഭഗവാനെ പ്രണമിച്ചുകൊണ്ട് അവിടെ ഉണ്ടായിരുന്ന ഭക്തന്മാരോട് ശിവലോക ദർശനത്തെ കുറിച്ച് പറഞ്ഞു എല്ലാവരും സുന്ദരേശ്വര ഭഗവാന്റെ ഭക്തവാത്സല്യത്തെ പ്രശംസിച്ചു അന്നുമുതൽ ക്ഷേത്രം ഭൂലോക ശിവലോകം എന്നറിയപ്പെടുന്നു.
അറിയാതെയാണെങ്കിലും ബ്രാഹ്മണവധം ചെയ്യുവാൻ ഇടയാവുകയും ആ പാപത്തിന് പരിഹാരം ഉണ്ടാക്കിക്കൊടുക്കുകയും അത്യന്തം പുണ്യമായ ശിവലോകം രാജാവിന് കാണിച്ചുകൊടുക്കുകയും ചെയ്ത ഹാലാസ്യനാഥന്റെ ഈ ലീലാശ്രവണവും പാരായണവും സകല പാപങ്ങളെയും നശിപ്പിച്ച് അന്ത്യകാലത്ത് മോക്ഷം ലഭിക്കുവാൻ സഹായിക്കുന്നു.
അടുത്ത ഹാലാസ്യ മാഹാത്മ്യം 41 –മഹേശ്വരന്റെ ഗാനാലാപനം
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും















