ആലപ്പുഴ: കഴിഞ്ഞദിവസം യുവാവ് ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കൂടുതൽ ആരോപണങ്ങളുമായി കുടുംബം. മാനസികമായി തളർത്തിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നു.വാടക്കൽ സ്വദേശി ജിനുവിന്റെ മരണത്തിന് പിന്നാലെയാണ് ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം 21-ന് ജിനു സഞ്ചരിച്ചിരുന്ന ബൈക്ക് പ്ലസ് ടൂ വിദ്യാർത്ഥിയെ ഇടിച്ചിരുന്നു. സംഭവത്തിന് പിന്നാലെ കുട്ടിയുടെ ബന്ധുക്കൾ സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥിയുടെ ബന്ധുവായ യുവതി ജിനുവിനെ വിളിച്ച് ഭീഷണിപ്പെടുത്തുകയും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. ഭീഷണിയിലുണ്ടായ മനോവിഷമത്തെ തുടർന്നാണ് യുവാവ് ജിവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നു.
ബേക്കറി ജീവനക്കാരനായ ബിനുവിന്റെ മരണത്തിന് പിന്നാലെ യുവതിയുടെ വീടിന് മുന്നിൽ ബന്ധുക്കൾ സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ വീട്ടിൽ നിന്നും തീയും പുകയും ഉയർന്നു. അഗ്നിശമന സേനയും പോലീസും സംയുക്തമായി നടത്തിയ ഇടപെടലിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പിടിക്കുന്നതിനുള്ള കാരണം വ്യക്തമല്ല. എന്നാൽ വീട്ടിൽ നിന്നും പെട്രോൾ നിറച്ചതെന്ന് സംശയിക്കുന്ന കുപ്പി കണ്ടെടുത്തിട്ടുണ്ട്.