ബെംഗളൂരു: രാജ്യത്ത് പുതിയ ക്രൂഡ് ഓയിൽ നിക്ഷേപം കണ്ടെത്തി. കാക്കിനാഡ തീരത്ത് നിന്ന് 30 കിലോമീറ്റർ അകലെ കൃഷ്ണ- ഗോദാവരി തടത്തിൽ നിക്ഷേപം കണ്ടെത്തിയതായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. ഒഎൻജിസിയാണ് പര്യവേഷണത്തിന് ചുക്കാൻ പിടിച്ചത്.
2016-17 കാലത്താണ് കാക്കിനഡയിൽ പര്യവേഷണം ആരംഭിച്ചത്. കൊറോണ മഹാമാരി പദ്ധതിക്ക് കാലതാമസം വരുത്തി. അവിടെയുള്ള 26 എണ്ണ കിണറുകളിൽ 4 എണ്ണത്തിൽ നിന്ന് ക്രൂഡ് ഓയിൽ ഉത്പാദനം ആരംഭിച്ചതായി മന്ത്രി പറഞ്ഞു. പ്രകൃതി വാതകത്തിന് പുറമേ മെയ്, ജൂൺ മാസങ്ങളിൽ പ്രതിദിനം 45,000 ബാരൽ എണ്ണ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
രാജ്യത്തിന്റെ മൊത്തം ക്രൂഡ് ഓയിൽ ഉത്പാദനത്തിന്റെ 7 ശതമാനം വർദ്ധനവാണ് പുതിയ കണ്ടെത്തലിലൂടെ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ഊർജ്ജ മേഖലയെ സംബന്ധിച്ച് പുതിയ നിക്ഷേപം വലിയൊരു ചുവടുവെയ്പ്പാണെന്ന് പ്രമുഖ ഊർജ്ജ വിദഗ്ധൻ നരേന്ദ്ര തനേജ പറഞ്ഞു. നിലവിൽ 45,000 ബാരലിന്റ ഉത്പാദനമാണ് ഒഎൻജിസി നടത്തുന്നത്. ഭാവിയിൽ ഇത് 75,000 ബാരലാകും. 2024 ജൂണിൽ ഉത്പാദനം പൂർണ്ണ തോതിൽ എത്തും. ഇതിലൂടെ ഒഎൻജിസിയുടെ മൊത്തം എണ്ണ, വാതക ഉത്പാദനം യഥാക്രമം 11 ശതമാനവും 15 ശതമാനവും വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#WATCH | Karnataka: Union Minister for Petroleum and Natural Gas, Hardeep Singh Puri announces new oil discovery in the country.
He says, “30 kilometres off the coast of Kakinada in the Krishna Godavari Basin, the first oil was extracted yesterday. Work started on this in… pic.twitter.com/gN5s6WsQ4D
— ANI (@ANI) January 8, 2024
ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ആഗോള തലത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി ആഗോള വിപണിയിലെ വിവിധ സ്രോതസ്സുകളിൽ നിന്നാണ് രാജ്യം ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്.