സോൾ: ഉത്തരകൊറിയയോട് ഏറ്റവും അധികം ശത്രുത പുലർത്തുന്ന രാജ്യമായി ദക്ഷിണ കൊറിയയെ കാണേണ്ട സമയമായെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. സ്വയം പ്രതിരോധത്തിനായി രാജ്യത്തിന്റെ സൈനിക ശേഷിയും വർദ്ധിപ്പിക്കണമെന്ന് വ്യക്തമാക്കിയ കിം ജോങ് ഉൻ, ദക്ഷിണ കൊറിയ തങ്ങളോട് ഏറ്റുമുട്ടലിന് ശ്രമിക്കുകയാണെന്നും അതിനായി ആയുധശേഖരം വർദ്ധിപ്പിക്കുന്നുണ്ടെന്നും ആരോപിച്ചു.
കഴിഞ്ഞ ദിവസം ആയുധങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികൾ സന്ദർശിക്കുന്നതിനിടെയാണ് കിം ജോങ് ഉൻ ഈ അഭിപ്രായ പ്രകടനം നടത്തിയതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ”ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുള്ള ബന്ധം വഷളാകുന്നത് ഒരിക്കലും ഒഴിവാക്കാനാകാത്ത ഒരു യാഥാർത്ഥ്യമാണ്. ദക്ഷിണ കൊറിയയുമായുള്ള ബന്ധത്തിൽ സർക്കാർ നിർണ്ണായകമായ മാറ്റങ്ങൾ വരുത്തും. ഒരിക്കലും ഏകപക്ഷീയമായി ഒരു കാര്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ലെങ്കിലും, അനിവാര്യമായ യുദ്ധത്തെ ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും” കിം ജോങ് ഉൻ പറയുന്നു.
കഴിഞ്ഞ മാസം നടത്തിയ പാർട്ടി മീറ്റിങ്ങിലും കിം ജോങ് ഉൻ സമാന അഭിപ്രായം പങ്കുവച്ചിരുന്നു. ദക്ഷിണകൊറിയയുമായി സമാധാനപരമായ ഒരു പ്രശ്ന പരിഹാരം ഉണ്ടാകില്ലെന്നാണ് അന്ന് പറഞ്ഞത്. ദക്ഷിണ കൊറിയയുടെ ആശയങ്ങളും തത്വങ്ങളും തന്റെ രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് എതിരാണെന്നും, അവിടുത്തെ രാഷ്ട്രീയം ക്രമരഹിതമാണെന്നുമാണ് കിം ജോങ് ഉൻ ആരോപിച്ചത്.