ശ്രീനഗർ: ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി എൻഐഎ. പാക് കേന്ദ്രീകൃത സംഘടനകളും ഐഎസ്‌ഐയും ചേർന്ന് ഗൂഢാലോചന നടത്തിയാതായി എൻഐഎ വെളിപ്പെടുത്തി. കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കാനും സൈനിക വാഹനങ്ങൾ തകർക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചു. മാർക്കറ്റ് ഉൾപ്പെടെയുള്ള പൊതു ഇടങ്ങളിൽ സ്ഫോടനം നടത്തി ജനങ്ങളെ ഭയപ്പെടുത്താനും ഭീകരസംഘടനകൾ ആഹ്വാനം ചെയ്തതായും ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി. പാക് പൗരൻ ഉൾപ്പടെ മൂന്ന് പേർക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിലാണ് സുപ്രധാന വിവരങ്ങൾ എൻഐഎ പങ്കുവെച്ചത്.
ഭീകരവാദ ബന്ധത്തെ തുടർന്ന് നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്ബ ഭീകരനും രണ്ട് സഹായികൾക്കുമെതിരെയാണ് ജമ്മുവിലെ പ്രത്യേക കോടതിയിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘത്തിലെ ഭീകരൻ ഹബീബുള്ള മാലിക്, ഷോപ്പിയാൻ സ്വദേശികളായ സേഥി സോബ് എന്ന് വിളിക്കുന്ന ഹിലാൽ യാക്കൂബ് ദേവ, സാർ എന്ന വിളിപ്പേരിലറിയപ്പെടുന്ന മുസാബ് ഫയാസ് ബാബ എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
സ്റ്റിക്കി ബോംബുകൾ, ഐഇഡികൾ, ചെറു ആയുധങ്ങൾ തുടങ്ങിയവ ഉപയോഗിച്ചാണ് സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരാക്രമണം അഴിച്ചുവിടാൻ പ്രതികൾ പദ്ധതിയിട്ടിരുന്നത്. ജമ്മുവിലെ പൂഞ്ച്, രജൗരി പ്രദേശങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബഹീബുള്ളയുടെ പങ്കും അന്വേഷണത്തിൽ കണ്ടെത്തി. ഇയാളുടെ ഉപദേശപ്രകാരം ഹിലാലും മിസാബും ജമ്മു കശ്മീരിലെ ഭീകരഗ്രൂപ്പുകളെ ശക്തിപ്പെടുത്തി. ഭീകര പ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരണം നടത്തുകയും ആയുധങ്ങൾ കൈമാറുകയും ചെയ്തു. നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരമാണ് മൂവർക്കെതിരെയും എൻഐഎ കേസെടുത്തിരിക്കുന്നത്.