അഹമ്മദാബാദ്: സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികത്തിൽ ഭാരതത്തെ വികസിത രാഷ്‌ട്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധി നഗറിൽ വൈബ്രന്റ് ഗ്ലോബൽ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്തിലാണ് 2024-ലെ ഉച്ചകോടി നടക്കുന്നതെന്നതെന്നത് ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ ഏറെ പ്രധാന്യമർഹിക്കുന്ന ഉച്ചകോടിയാണ് ഇത്തവണത്തേതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭാരതത്തിന്റെ വികസന യാത്രയിലെ നിർണായക പങ്കാളികളാണ് വൈബ്രന്റ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന നൂറിലധികം രാജ്യങ്ങൾ. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷിക വേളയിൽ ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കി മാറ്റാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. അത് മുന്നിൽ കണ്ടാണ് രാജ്യത്തെ ഓരോ പദ്ധതികളും ആവിഷ്‌കരിക്കുന്നത്.
ആഗോള തലത്തിൽ വികസിത രാജ്യങ്ങളുടേതുൾപ്പെടെയുള്ള സമ്പദ് വ്യവസ്ഥയുടെ വളർച്ച കുറയുമ്പോഴും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. 10 വർഷങ്ങൾക്ക് മുമ്പ് 11-മതായിരുന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയാണ്. വരുന്ന വർഷങ്ങളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറുമെന്ന കാര്യത്തിൽ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. സാമ്പത്തിക വളർച്ച, നിക്ഷേപം, അന്താരാഷ്‌ട്ര സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയായി വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി മാറുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.