ഗാന്ധിനഗർ: സുസ്ഥിരതയുടെ നെടുംതൂണായിട്ടാണ് ഭാരതത്തെ ആഗോളതലത്തിൽ നോക്കിക്കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോളതലത്തിൽ സമ്പദ് വ്യവസ്ഥ, ജനാധിപത്യം, യുവാക്കളുടെ ശക്തി കേന്ദ്രം എന്നീ നിലകളിലും ഭാരതത്തിന് സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി നഗറിൽ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളതലത്തിൽ ഭാരതം വിശ്വസ്തതയുള്ള സൗഹൃദരാജ്യമായി മാറിയിരിക്കുകയാണ്. ലോകത്തിന് മുന്നിൽ സുസ്ഥിരതയുടെ നെടും തൂണായിട്ടാണ് ഇന്ത്യയെ കാണുന്നത്. ജനകേന്ദ്രീകൃത വികസനത്തിൽ വിശ്വസിക്കുന്ന ഒരു പങ്കാളി, ആഗോള നന്മയിൽ വിശ്വസിക്കുന്ന ഒരു ശബ്ദം, വളർച്ചയുടെ ഒരു എഞ്ചിൻ, പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള സാങ്കേതിക കേന്ദ്രം, കഴിവുള്ള യുവാക്കളുടെ ശക്തികേന്ദ്രം, എന്നിങ്ങനെയെല്ലാമാണ് ലോകം ഭാരതത്തെ നോക്കിക്കാണുന്നത്.
സ്വാതന്ത്ര്യത്തിന്റെ അമൃത് കാലത്താണ് ഇന്ത്യയിൽ വൈബ്രന്റ് ഗ്ലോബൽ ഉച്ചകോടി നടക്കുന്നത്. അടുത്ത 25 വർഷത്തേക്കുള്ള ഒരു ലക്ഷ്യ സ്ഥാനത്തിന് വേണ്ടിയാണ് ഇന്ത്യ പ്രവർത്തിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 100-ാം വർഷം ആഘോഷിക്കുമ്പോൾ ഭാരതത്തെ വികസിത രാജ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്ന നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇന്ത്യയുടെ ഈ വികസന യാത്രയിൽ നിർണായക പങ്കാളികളാണ്.’-പ്രധാനമന്ത്രി പറഞ്ഞു.