ന്യൂഡൽഹി: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിച്ച കോൺഗ്രസ് തീരുമാനത്തിനെ ശക്തമായി അപലപിച്ച് യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂർ. രാമൻ സാങ്കൽപ്പിക കഥാപ്രാതമാണെന്ന് പറഞ്ഞ കോൺഗ്രസിൽ നിന്നും വ്യത്യസ്തമായി ഒന്നും സംഭവിക്കില്ലെന്നും പ്രാണ പ്രതിഷ്ഠാ ചടങ്ങിനെ എങ്ങനെയാണോ കോൺഗ്രസ് ബഹിഷ്കരിച്ചത്, അതേപോലെ കോൺഗ്രസിനെയും ജനങ്ങൾ ഭാവിയിൽ ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശാണ് വാർത്താകുറിപ്പിലാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. യുപിഎ അദ്ധ്യക്ഷ സോണിയ, രാജ്യസഭാ നേതാവ് അധീർ രജ്ജൻ ചൗധരി, ലോക്സഭാ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ, എന്നിവർക്കായിരുന്നു ക്ഷണം. എന്നാൽ ഇവർ പങ്കെടുക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
എന്നാൽ വിവിധ പ്രദേശ് കോൺഗ്രസ് സമിതികൾ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സുഖ്വീന്ദർ സിംഗ് സുകു, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കണമെന്ന് അഭിപ്രായമുള്ളവരാണ്. വിഷയം കോൺഗ്രസിനുള്ളിലെ അഭിപ്രായ ഭിന്നതയാണ് തുറന്നുകാണിക്കുന്നത്.