ഗാന്ധിനഗർ: വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സയാദ്. ഭാരതവുമായും നരേന്ദ്രമോദിയുമായും കരുത്തുറ്റ ബന്ധമാണ് യുഎഇയ്‌ക്കുള്ളതെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിലുടനീളം സൂചിപ്പിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ ഏറെ പ്രചോദനം നൽകുന്നതാണെന്ന് മോദി എക്സിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ പ്രസിഡന്റിനെ അദ്ദേഹത്തെ വിമാനത്താവളത്തിൽ എത്തിയായിരുന്നു സ്വീകരിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേൽ, വിദേശകാര്യ മന്ത്രി ജയശങ്കർ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിന്യമോഹൻ കത്ര തുടങ്ങിയവർ വിമാനത്താളത്തിൽ സന്നിഹിതരായിരുന്നു.
ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയും യുഎഇയും തമ്മിൽ നിരവധി കരാറുകളിൽ ഒപ്പുവച്ചു. ഇന്ത്യയുടെ ആരോഗ്യ കുംടുംബക്ഷേമ മന്ത്രാലയവും യുഎഇയിലെ നൂതന ആരോഗ്യ സംരക്ഷണ പദ്ധതികളിലെ നിക്ഷേപ മന്ത്രാലയവുമായി കരാറിലേർപ്പെട്ടിട്ടുണ്ട്.
ഗുജറാത്തിലെ മഹാത്മാഗാന്ധി എക്സിബിഷൻ സെന്ററിലാണ് പത്താമത്തെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി പുരോഗമിക്കുന്നത്. ഭാവിയിലേക്കുള്ള കവാടമെന്നതാണ് ഉച്ചകോടിയുടെ സന്ദേശം. 10 മുതൽ 12 വരെയാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി നടക്കുന്നത്. 34 അംഗരാജ്യങ്ങളും 16 അംഗത്വ ഓർഗനൈസേഷനുകളും മീറ്റിൽ പങ്കെടുക്കുന്നുണ്ട്. 2003-ൽ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോഴായിരുന്നു ആദ്യ ഉച്ചകോടി നടന്നത്.