ന്യൂഡൽഹി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിച്ച കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ. ഭഗവാൻ രാമന്റെ അസ്തിത്വത്തെ പോലും ചോദ്യം ചെയ്തവരിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും, ത്രേതായുഗത്തിൽ രാവണന് സംഭവിച്ചത് പോലെ അവർക്കും മാനസിക നിലയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരിക്കുകയാണെന്നും ബിജെപി എംപി മനോജ് തിവാരി പറഞ്ഞു.
” അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരണമെന്ന് ഒരിക്കലും ആഗ്രഹിക്കാത്തവരാണ് കോൺഗ്രസ്. ഭഗവാൻ രാമൻ ഒരു സാങ്കൽപ്പിക കഥാപാത്രം മാത്രമാണെന്നാണ് അവർ കോടതിയിൽ പറഞ്ഞത്. എന്നിട്ടും അവരെ ഈ ചടങ്ങിലേക്ക് രാമക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചു. പക്ഷേ അവർക്ക് ഇപ്പോൾ സ്വാഭാവിക മാനസിക നില നഷ്ടമായിരിക്കുകയാണ്. ത്രേതായുഗത്തിൽ രാവണന് സംഭവിച്ചതും ഇത് തന്നെയാണ്. പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ത്രേതായുഗത്തിലെ രാമരാജ്യം ഭാരതത്തിൽ തിരിച്ചെത്തും. ചടങ്ങിൽ പങ്കെടുക്കാത്തവർ പിന്നീട് പശ്ചാത്തപിക്കേണ്ടി വരുമെന്നും” മനോജ് തിവാരി പറഞ്ഞു.
കോൺഗ്രസിന്റെ തീരുമാനത്തിൽ അതിശയം ഒന്നുമില്ലെന്നും, രാമക്ഷേത്രം അയോദ്ധ്യയിൽ വരുമെന്ന് ഉറപ്പാക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്തവരാണ് കോൺഗ്രസ് എന്നും ബിജെപി ദേശീയ വക്താവ് നളിൻ കോഹ്ലിയും വിമർശിച്ചു.” ഭഗവാൻ രാമന്റെ അസ്തിത്വം ഇല്ല എന്ന് വാദിക്കാൻ വേണ്ടി സുപ്രീംകോടതിയിൽ സത്യവാങ്മൂലം വരെ സമർപ്പിച്ചവരാണ് മുൻ യുപിഎ സർക്കാർ. ഇന്ന് അയോദ്ധ്യയിൽ ക്ഷേത്രം ഉയർന്നിരിക്കുകയാണ്. എന്നാൽ ചടങ്ങ് ബഹിഷ്കരിക്കുമെന്നാണ് അവർ പറയുന്നത്. കാരണം അവരുടെ വിശ്വാസത്തിന്റെ തുടർച്ചയാണത്. ഭഗവാൻ രാമന്റെ ക്ഷേത്രം ഒരിക്കലും അവിടെ ഉയരണമെന്ന് ആഗ്രഹിക്കാത്തവരാണ് കോൺഗ്രസ്”.
ചടങ്ങ് ആർഎസ്എസ് പരിപാടിയാണെന്ന വാദം വെറും ഒരു ഒഴിവുകഴിവ് മാത്രമാണെന്നും നളിൽ കോഹ്ലി ചൂണ്ടിക്കാണിച്ചു. ” പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കണമെന്ന് കോൺഗ്രസ് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അങ്ങനെയെങ്കിലും ഭഗവാൻ രാമനോടുള്ള വിശ്വാസത്തിന്റെ പുറത്ത് അവർ ഈ ചടങ്ങിൽ പങ്കെടുക്കുമായിരുന്നു. കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശത്തിൽ പങ്കുചേരാൻ അവരും ആഗ്രഹിച്ചേനെ. കോൺഗ്രസിന്റെ ചിന്താഗതികളുമായി യോജിക്കാത്ത ചടങ്ങ് ആയതിനാലാണ് അവർ പരിപാടി ബഹിഷ്കരിക്കുന്നതെന്നും” നളിൻ കോഹ്ലി പറഞ്ഞു.
വിശ്വസികളുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ ഇൻഡി സഖ്യം കൂട്ടായി ആലോചിച്ച് എടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു ബിജെപി വക്താവ് ജയ്വീർ ഷെർഗിൽ ആരോപിച്ചത്. ” എം.കെ.സ്റ്റാലിന്റെ ഡിഎംകെ സനാതന ധർമ്മത്തെ തുടച്ചുനീക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചു. പിന്നീട് ഭഗവാൻ ശ്രീരാമനെ മാംസാഹാരിയായി പ്രഖ്യാപിക്കാൻ ശരദ് പവാറിന്റെ എൻസിപി ശ്രമങ്ങൾ തുടങ്ങി. ഇപ്പോൾ കോൺഗ്രസ് പാർട്ടിയാകട്ടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിച്ചിരിക്കുകയാണ്. കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാർ കോൺഗ്രസിന്റെ ഈ വിദ്വേഷ രാഷ്ട്രീയത്തെ തള്ളിക്കളയുമെന്നും” ജയ്വീർ ഷെർഗിൽ വ്യക്തമാക്കി.