കടക്കെണി വന്നുവന്ന് സെക്രട്ടേറിയറ്റിലെ തപാൽ സ്റ്റാമ്പുകളെ വരെ ബാധിച്ച് തുടങ്ങി. സാധാരണക്കാരുടെ ഒരു ലക്ഷത്തോളം നിവേദനങ്ങളും പരാതികളുമാണ് മറുപടി നൽകാൻ കഴിയാതെ കെട്ടി കിടക്കുന്നത്. സ്റ്റാമ്പിംഗിന് ആവശ്യമായ പണം അനുവദിക്കാത്തതാണ് പൊതുഭരണ വകുപ്പിലെ തപാൽ വിഭാഗത്തിലെ പ്രതിസന്ധിക്ക് പിന്നിലെ കാരണം.
അടിയന്തര സാഹചര്യം പരിഗണിച്ച് ധനവകുപ്പ് രണ്ട് ലക്ഷം രൂപ അനുവദിച്ചെങ്കിലും കേവലം പത്ത് ദിവസത്തേക്ക് മാത്രമാണ് ഇത് തികയുക. ഇതോടെ നവകേരള സദസിൽ ലഭിച്ച 6.25 ലക്ഷത്തോളം പരാതികളിൽ സ്വീകരിച്ച മറുപടി അറിയിക്കുന്നതിലും കാലതാമസം നേരിടുന്ന സ്ഥിതിയാണുള്ളത്. ദിവസേന 10,000 മുതൽ 20,000 വരെ സ്റ്റാംമ്പിംഗ് ആണ് താപൽ വകുപ്പിൽ നടക്കുന്നത്. 12,500 മുൽ 15,000 രൂപ വരെയാണ് ഇതിന് ആവശ്യമായി വരുന്ന ചെലവ്.
ജനങ്ങൾക്കുള്ള വിവിധ ധനസഹായങ്ങൾ. വിവാരവാകാശ മറുപടികൾ, ഫയലുകൾ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ വകുപ്പ് ഡയറക്ടറേറ്റുകൾക്കും ജനങ്ങൾക്കും നൽകുന്നത് തപാൽ വിഭാഗത്തിൽ നിന്നാണ്. സീലിന്റെ മാതൃകയിൽ കകവറുകളിൽ മെഷീൻ ഉപയോഗിച്ച് സ്റ്റാമ്പ് സീൽ പതിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഫ്രാങ്കിംഗ് മെഷീനിൽ ഭാരം നോക്കി അതിന് നിശ്ചയിച്ച തുകയ്‌ക്കുള്ള സീൽ പതിക്കും. സ്റ്റാമ്പിനുള്ള തുക ട്രഷറി വഴി പോസ്റ്റ് ഓഫീസിന് കൈമാറി അവിടെ നിന്ന് തുക മൊബൈൽ ചാർജിംഗ് രീതിയിൽ മെഷീനിലേക്ക് ചാർജ് ചെയ്ത് നൽകും. തുടർന്നാണ് സ്റ്റാമ്പ് പതിപ്പിക്കുക. ഓഫീസ് കാര്യങ്ങൾക്കുള്ള ഫണ്ടിൽ ഉൾപ്പെടുത്തിയാണ് സ്റ്റാമ്പ് ചെലവും വഹിക്കുന്നത്.