കണ്ണൂർ: സംസ്ഥാനത്തെ ആരോഗ്യമന്ത്രിയുടെ വാക്ക് പാഴ്വാക്കായി. കോക്ലിയർ ഇംപ്ലാന്‍റ് ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികൾക്ക് ശ്രവണ ഉപകരണങ്ങളില്ല. ഓപ്പറേഷൻ കഴിഞ്ഞ് ഏറെ നാളായിട്ടും ശ്രവണ ഉപകരണങ്ങൾ ലഭിക്കാതെ കാത്തിരിക്കുകയാണ് കുട്ടികളും രക്ഷിതാക്കളും. ശ്രവണ ഉപകരണങ്ങൾക്കായുള്ള അപേക്ഷകൾ അംഗീകരിച്ചെന്നും ആശുപത്രികളെ സമീപിക്കാമെന്നുമാണ് ആരോഗ്യമന്ത്രി വീണ ജോർജ് വാക്ക് നൽകിയിരുന്നത്. അതാണ് ഇപ്പോൾ പാഴ്വാക്കായിരിക്കുന്നത്.
ശ്രവണ ഉപകരണങ്ങളുടെ നിർമ്മാണം പൂർത്തിയാക്കാത്തതും ആശുപത്രികളിൽ ഫണ്ട് നൽകാത്തതിരിക്കുന്നതും പ്രശ്നം കൂടുതൽ പ്രതിസന്ധിയിലാക്കി. ഇതോടെ ഓപ്പറേഷൻ കഴിഞ്ഞ കുട്ടികളുടെ ചികിത്സ മുടങ്ങുകയാണ്. ശ്രുതി തരംഗം പദ്ധതിയിലൂടെ 457 പേർക്ക് ഇംപ്ലാന്‍റ് ചെയ്ത ഉപകരണങ്ങൾ നൽകുമെന്നും ഇതിനായി അനുമതി നൽകിയെന്നുമാണ് ആരോഗ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ ആശുപത്രിയിലെത്തുന്ന മാതാപിതാക്കൾ ശ്രവണ ഉപകരണങ്ങൾ ലഭ്യമാകാതെ നിരാശരായി മടങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.