കൊച്ചി: എംടിയുടെ പ്രസംഗത്തിലെ പരാമർശം മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ടുള്ളതുതന്നെയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.
മുഖ്യമന്ത്രിയെ വേദിയിൽ ഇരുത്തിയാണ് കാര്യങ്ങൾ പറഞ്ഞത്. എന്നാൽ എം ടി യുടെ പ്രസ്താവനയിൽ ഇപി ജയരാജനും കൂട്ടരും മുഖ്യമന്ത്രിയെ ട്രോളുകയാണ്. പോത്തിന്റെ ചെവിയിൽ വേദമോതിയിട്ട് കാര്യമില്ലെന്നതാണ് അവസ്ഥയെന്നും മുരളീധരൻ കൊച്ചിയിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ റോഡ് ഷോ ജനങ്ങളിൽ പ്രതീക്ഷ വളർത്തുന്നതാണ്.
കൈവെട്ട് കേസിലെ പ്രതി ഒളിവിൽ കഴിഞ്ഞത് സിപിഎം പാർട്ടി ഗ്രാമത്തിലാണെന്നും കേരളം ഭീകരവാദികളുടെ താവളമായെന്നും മുരളീധരൻ വിമർശിച്ചു.
കോഴിക്കോട് നടക്കുന്ന കെഎൽഎഫ് വേദിയിലാണ് മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച് എം.ടി വാസുദേവൻ നായർ രംഗത്തെത്തിയത്. പിന്നാലെ എംടി വാസുദേവൻ നായരുടെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്യുകയാണെന്ന് വാദിച്ച ജയരാജൻരംഗത്തെത്തുകയായിരുന്നു. രാജ്യത്തിന്റെ ദുരവസ്ഥയാണ് എംടി ഉദ്ദേശിച്ചതെന്ന് അവകാശപ്പെടുകയും ചെയ്തു. അധികാരം എന്നാൽ ആധിപത്യമോ, സർവാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടിയെന്നുമായിരുന്നു എംടിയുടെ പരാമർശം. കെൽഎഫ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.