പോർട്ട് ലൂയിസ്: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് നിർണ്ണായക ചുവടുവയ്പ്പുമായി മൗറീഷ്യസ് സർക്കാർ. ജനുവരി 22-ന് ഉത്തർപ്രദേശിൽ രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന വേളയിൽ പ്രാർത്ഥനകൾ നടത്തുന്നതിനായി വിശ്വാസികളായ സർക്കാർ ജീവനക്കാർക്ക് രണ്ട് മണിക്കൂർ ഇടവേള നൽകുമെന്ന് ഭരണകൂടം അറിയിച്ചു. ഹിന്ദു ഓർഗനൈസേഷനുകളുടെ അഭ്യർത്ഥന പ്രകാരമാണ് സർക്കാർ നീക്കം. രാജ്യത്തെമ്പാടുമുള്ള ഹിന്ദുമത വിശ്വാസികളായ സർക്കാർ ജീവനക്കാർക്ക് വേണ്ടിയാണ് നടപടിയെന്നും മൗറീഷ്യസ് സർക്കാർ വ്യക്തമാക്കി.
അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ആഘോഷിക്കുന്നതിനായി ലോകത്തിന്റെ വിവിധയിടങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. യുഎസിലെ വിവിധ ക്ഷേത്രങ്ങളിൽ ആഴ്ചകൾ നീണ്ട ആഘോഷങ്ങൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. അയോദ്ധ്യയിലെ ചടങ്ങിൽ പങ്കെടുക്കാൻ വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും എത്തുന്നതാണ്. ഉത്തർപ്രദേശിൽ അന്നേദിവസം സ്‌കൂളുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.