തൃശൂർ: ഓൺലൈൻ ഷോപ്പിംഗിന്റെ മറവിൽ ഹൈറിച്ച് കമ്പനി നടത്തിയത് കോടികളുടെ തട്ടിപ്പെന്ന് പോലീസ്. 1,630 കോടി രൂപയുടെ തട്ടിപ്പ് കമ്പനി നടത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. വലിയ തട്ടിപ്പായതു കൊണ്ടു തന്നെ തുടർ അന്വേഷണത്തിനായി ഉയർന്ന അന്വേഷണ ഏജൻസികളെ കേസ് ഏൽപ്പിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓൺലൈൻ ഷോപ്പിംഗിന്റെ മറവിൽ നിയമങ്ങളൊന്നും പാലിക്കാതെ നിരവധി ആളുകളിൽ നിന്നാണ് ഹൈറിച്ച് കമ്പനി പണം ഈടാക്കിയത്. കോഴിക്കോട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി അന്വേഷണം നടത്താൻ ഉത്തരവിട്ടത്. ഇതിനുമുമ്പും 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് ഹൈറിച്ച് എന്ന സ്ഥാപനം നടതത്തിയതായി ജി.എസ്.ടി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ സ്ഥാപനത്തിന്റെ ഡയറക്ടർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ശേഷം നടത്തിയ അന്വേഷണത്തിലാണ് 1,000 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുള്ളതായി പോലീസ് കണ്ടെത്തിയത്.