ഒരു ഭക്തനെ സംരക്ഷിക്കുവാനും അനുഗ്രഹിക്കുവാനും വേണ്ടി മഹേശ്വരൻ സ്വന്തം ശിരസ്സിൽ വിറക് കെട്ട് ചുമക്കുകയും ഗാനമാലപിക്കുകയും ചെയ്ത ലീലയാണ് ഇത്.
ശിവഭക്തനായ വരഗുണപാണ്ഡ്യരാജാവ് രാജ്യത്തെ സന്തോഷത്തോടുകൂടി പരിപാലിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ദിവസം ഒരു ചോള ഗായകൻ ശിഷ്യന്മാരോടൊപ്പം രാജസന്നിധിയിൽ എത്തി. ഇടയ്‌ക്ക മുഴക്കിക്കൊണ്ട് എത്തിയ അദ്ദേഹം രാജസമക്ഷം മനോഹരമായ ഗാനം ആലപിച്ചു. സന്തുഷ്ടനായ രാജാവ് ധനം, വജ്രം എന്നിവ സമ്മാനമായി നൽകി. മാത്രമല്ല ഒരു കാര്യം കൂടി അദ്ദേഹം ഗായകനെ അറിയിച്ചു. ഒരു ദിവസം കൂടി ഗാനം ശ്രവിക്കുവാൻ ആഗ്രഹമുണ്ടെന്നും അതുകൊണ്ട് ഒരു ഭവനം വസിക്കുവാൻ ഏർപ്പാടാക്കിയിട്ടുണ്ടെന്നും ഉള്ളതായിരുന്നു രാജാവിന്റെ അറിയിപ്പ്. ഇതറിഞ്ഞപ്പോൾ തന്റെ കഴിവിൽ ഗായകന് സന്തോഷം ഉണ്ടായി ശിഷ്യന്മാരോടൊപ്പം അയാൾ ആ ഭവനത്തിൽ വസിച്ചു.
പാണ്ഡ്യരാജ്യത്തിലെ ശ്രേഷ്ഠനായ ഗായകനായിരുന്നു ഭദ്രൻ. വരഗുണ രാജാവ് മറ്റാരും അറിയാതെ ഭദ്രനെ വിളിച്ചുവരുത്തി. ചോള ഗായകനെ ഗാനാലാപനം ചെയ്ത ജയിക്കുവാൻ വേണ്ടിയാണ് അദ്ദേഹത്തെ ക്ഷണിച്ചു വരുത്തിയത്. ഭദ്രൻ രാജാവിനോട് ഇപ്രകാരം പറഞ്ഞു.. ഹാലാസ്യ നാഥനായ സുന്ദരേശ ഭഗവാന്റെ കൃപാകടാക്ഷത്തിൽ ഡക്കമുഴക്കിക്കൊണ്ട് സഭാ മധ്യത്തിൽ ഞാൻ ഗാനമാലപിക്കാം. ഭഗവാന്റെ അനുഗ്രഹത്താൽ ഞാൻ ജയിക്കും. ഈ വാക്കുകൾ രാജാവിനെ സന്തോഷിപ്പിച്ചു. ഭദ്രൻ സ്വന്തം വീട്ടിൽ തിരിച്ചെത്തി.
ഇതിനിടെ നല്ല വേഷവിധാനങ്ങളോടുകൂടി തലപ്പാവ് ധരിച്ച് കയ്യിൽ വീണയുമായി ചോള ഗായകന്റെ ശിഷ്യന്മാർ വീഥിയിലൂടെ നടന്നു പാടുന്നത് ഭദ്രൻ കേട്ടു. ആ ഗാനാലാപനം കേട്ടപ്പോൾ അവരെ ജയിക്കുവാൻ തനിക്ക് സാധിക്കുകയില്ലെന്ന് അദ്ദേഹത്തിന് തോന്നി. ഉടനെ ഹാലാസ്യനാഥ ക്ഷേത്രത്തിൽ എത്തുകയും പ്രദക്ഷിണം വെച്ച് സാഷ്ടാംഗ നമസ്കരിച്ചു.”ചോള ഗായകനെ ഗാനാലാപനം ചെയ്ത് ജയിക്കാം എന്ന് താൻ രാജാവിനോട് പറഞ്ഞിട്ടുണ്ട് എന്നും തനിക്ക് അപമാനം ഉണ്ടാകരുത് എന്നും അങ്ങയുടെ പാദാരവിന്ദങ്ങൾ മാത്രമാണ് എനിക്ക് ആശ്രയം എന്നും പ്രാർത്ഥിക്കുകയും ചെയ്തു.
ഭഗവാനെ വിശ്വസിച്ചു കൊണ്ടും എല്ലാം ഭഗവാനു സമർപ്പിച്ചു കൊണ്ടും ആ ഗായകൻ സ്വന്തം ഭവനത്തിൽ എത്തി. സുന്ദരേശ്വര ഭഗവാൻ ഭക്തരെ രക്ഷിക്കുവാൻ ഒരു വൃദ്ധവേഷം സ്വീകരിച്ചു. പല്ലുകൾ കൊഴിഞ്ഞും കവിളൊട്ടിയും തലമുടി നരച്ചും കീറിയ വസ്ത്രം ധരിച്ചും ചെറിയ വീണ തോളിൽ ധരിച്ചും ഒരു വിറക് കെട്ട് ശിരസ്സിൽ ചുമന്ന് കൊണ്ട് ചോള ഗായകൻ വസിക്കുന്ന ഭവനത്തിന്റെ പടിക്കൽ ചെന്നു വിറകു വേണമോ വിറക് എന്ന് ചോദിച്ചു. ശേഷം വിറക് കെട്ട് താഴെയിറക്കി വീടിന്റെ പുറത്തുള്ള തിണ്ണയിൽ ഇരുന്നു. പിന്നീട് കയ്യിൽ വീണയുമായി മനോഹരമായ ഗാനം ആലപിച്ചു.ഇത് കേട്ടപ്പോൾ അവിടെ വസിക്കുന്ന ഗായകൻ വീടിന്റെ വെളിയിൽ വന്ന് നോക്കി. വിവശനായി ഇരിക്കുന്ന വൃദ്ധ ഗായകനോട് അങ്ങ് ആരാണ് എന്ന് വിനയപൂർവ്വം തിരക്കി. അപ്പോൾ വൃദ്ധരൂപം പൂണ്ട ഭഗവാൻ ഇങ്ങനെ അറിയിച്ചു.
“രാജാവിന്റെ ഗായകരിൽ ശ്രേഷ്ഠനായ ഭദ്രൻ എന്ന ഒരാൾ ഇവിടെയുണ്ട് അദ്ദേഹത്തിന്റെ ശിഷ്യരിൽ ഒരാളാണ് ഞാൻ ചില ദിവസങ്ങളിൽ ഗാനം പഠിക്കുവാൻ പോകും. അദ്ദേഹം എന്നെ പല രീതിയിലും ഗാനം അഭ്യസിപ്പിച്ചു. വാർദ്ധക്യം ബാധിച്ചപ്പോൾ ഇനി സ്വരഭംഗി ഇല്ലെന്നും അതുകൊണ്ട് പാട്ട് പഠിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ വിറകു വിൽപ്പന ആരംഭിച്ചു.”
വാക്കുകൾ കേട്ടപ്പോൾ ചോള ഗായകൻ വീടിന്റെ ഉള്ളിൽ കയറിയിരുന്ന് ഇങ്ങനെ ചിന്തിച്ചു. ആ വൃദ്ധന്റെ ഗാനം മഹാത്ഭുതം തന്നെയാണ്. ഇത്രയും മനോഹരമായി ആലപിക്കുന്ന വൃദ്ധന്റെ ഗുരുവായ ഭദ്രന്റെ ആലാപനം എത്ര മഹത്തരം ആയിരിക്കണം. ഞാൻ അദ്ദേഹത്തിനോടൊപ്പം പാടുവാൻ യോഗ്യനല്ല. ഭദ്രന്റെ മുന്നിൽ പാടുവാനുള്ള കഴിവ് എനിക്കില്ല.. ഗാനാലാപനത്തിന് യോഗ്യതയില്ലാത്ത ഞാൻ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകുന്നതാണ് നല്ലത്. ഇങ്ങനെ ചിന്തിച്ചുറച്ച ചോള ഗായകൻ ശിഷ്യന്മാരോടൊപ്പം ഉടനെ തന്നെ അവിടെ നിന്നും നാട് വിട്ടു പോയി.
അന്ന് രാത്രിയിൽ ഭദ്രൻ ഉറങ്ങിയപ്പോൾ ഭഗവാൻ സ്വപ്നത്തിൽ കൂടി എല്ലാം അറിയിച്ചു. ഭഗവാന്റെ ഭക്തവാത്സല്യത്തെ സ്മരിച്ചുകൊണ്ട് അദ്ദേഹം പ്രഭാതത്തിൽ തന്നെ സുന്ദരേശ്വര ഭഗവാനെ ദർശിച്ചു. രാജ സമക്ഷം ധൈര്യം അവലംബിച്ച് ഇങ്ങനെ പറഞ്ഞു.
” ഇപ്പോൾതന്നെ ചോള ഗായകനെ വരുത്തുക ഞാൻ പാടി ജയിക്കാം..”
രാജാവ് ഗായകനെ കൂട്ടിക്കൊണ്ടുവരുവാൻ ആളെ നിയോഗിച്ചു. ഗായകൻ ശിഷ്യന്മാരോടൊപ്പം രാത്രിയിൽ തന്നെ ആ ഭവനത്തിൽ നിന്ന് പോയ കാര്യം അടുത്ത വീട്ടുകാർ പറഞ്ഞത് ദൂതൻ രാജാവിനെ അറിയിച്ചു. ഭഗവാൻ സ്വപ്നത്തിൽ കൂടി അറിയിച്ച കാര്യങ്ങൾ യഥാർത്ഥത്തിൽ ഉണ്ടായതാണെന്ന് ഭദ്രനും ബോധ്യമായി.
എല്ലാ മഹേശ്വര ലീലയാണെന്ന് അറിയാവുന്ന രാജാവ് ഭഗവാനെ ഭക്തിപൂർവ്വം സ്മരിച്ചു. ഭദ്രന് അനേകം പട്ട വസ്ത്രങ്ങളും ധനവും സമ്മാനമായി നൽകി. കൂടാതെ ആനപ്പുറത്ത് കയറ്റി നഗരപ്രദക്ഷിണം നടത്തി ആദരിച്ചു. അനന്തരം സ്വഭവനത്തിൽ തിരിച്ചെത്തിയ ഭദ്രൻ തനിക്ക് ലഭിച്ച സമ്മാനങ്ങൾ സുന്ദരേശ ഭഗവാനും ശിവഭക്തർക്കും നൽകി. ഇങ്ങനെ ശിവസ്മരണയോടുകൂടി ഭദ്രൻ മധുരയിൽ സസുഖം താമസിച്ചു. ഭദ്രന്റെ ഭാഗ്യത്തെയും ഭഗവാന്റെ ഭക്ത വാത്സല്യത്തെയും ജനങ്ങൾ പ്രകീർത്തിച്ചു.
ഈ ലീല ശ്രവിച്ചാൽ ആപത്തുകൾ തീരുകയും സമ്പത്തും സുഖവും മോശവും ലഭിക്കുകയും ചെയ്യുമെന്നാണ് ഫലശ്രുതി.
അടുത്ത ഹാലാസ്യ മാഹാത്മ്യം 42 – ചേരഭൂപന് പത്രപേക്ഷണം
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/halasya-mahatmyam/