പാരീസ് ഒളിമ്പിക്സ് പ്രതീക്ഷകൾ സജീവമാക്കി യോഗ്യത മത്സരത്തിൽ ന്യൂസിലൻഡിനെ വീഴ്‌ത്തി ഇന്ത്യൻ ഹോക്കി വനിത ടീം. കനത്ത വെല്ലുവിളിയുണ്ടായിരുന്നെങ്കിലും പോരാട്ട വീര്യത്തിൽ തിരിച്ചടിച്ചാണ് ഇന്ത്യൻ പെൺപട വിജയം കീശയിലാക്കിയത്. റാഞ്ചിയിൽ 3-1 നായിരുന്നു നീലപ്പടയുടെ വിജയം.
സംഗീത കുമാരിയാണ് ഇന്ത്യക്കായി ആദ്യം വലം കുലുക്കിയത്. സലിമ ടിറ്റെയുടെ മികച്ച മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. തൊട്ടുപിന്നാലെ പെനാൽറ്റി കോർണറിലൂടെ മെഗാൻ ഹൾസ് കീവിസിനെ ഒപ്പമെത്തിച്ചു. സവിത പൂനിയയെയും മോണിക്കയെയും കബളിപ്പിച്ചായിരുന്നു കോർണർ വയിലെത്തിച്ചത്.
എന്നാൽ പ്രതിരോധത്തിന് മുതിരാതെ ആക്രമിച്ച് കളിക്കാനായിരന്നു ഇന്ത്യയുടെ തീരുമാനം. ഉദിത ദുഹാന്റെ ഒരു ബുള്ളറ്റ് ഷോട്ടാണ് ന്യൂസിലൻഡ് വല രണ്ടാമത് തുളച്ചത്. മൂന്നാം ഗോളിന്റെ ഉടമസ്ഥാവകാശത്തിൽ ചെറിയൊരു സംശയമുണ്ടായിരുന്നെങ്കിലും നേഹ ഗോയലിന്റെ പേരിൽ അനുവദിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യ അമേരിക്കയോട് ഒരു ഗോളിന് തോറ്റിരുന്നു. ഗ്രൂപ്പ് ബിയിൽ ഇന്ത്യക്കും ന്യൂസിലൻഡിനും മൂന്ന് പോയിന്റ് വീതമുണ്ട്.